ഓര്‍മയില്‍ ആദ്യം വരുന്നത് ഞാനും,ചേട്ടനും അച്ഛന്റെ കൂടെ റോഡിലൂടെ
തറവാട്ടിലേക്ക് വരുന്നതായാണ്.ഞാന്‍ കരയുന്നുണ്ടായിരുന്നു.എന്റെ ദേഹത്ത്
വസ്ത്രങ്ങള്‍ ഒന്നും ഉണ്ടായിരുനില്ല.ശരീരത്തില്‍ അങ്ങിങ്ങായി മരുന്നെല്ലാം തേച്ചു
പിടിപിച്ചിട്ടുണ്ട്.എനിക്ക് അന്ന് മൂന്ന് വയസ്സേ ആയിട്ടുണ്ടാകു എന്നാണ്
കരുതുന്നത്.
പിന്നെ
ഓര്മ വരുന്നത് ഒരു പോലീസ് സ്റ്റേഷന്‍ ആണ്.അച്ഛന്‍ തേങ്ങി കരയുന്നുണ്ട്.അമ്മയും
അമ്മമ്മയും എന്തെല്ലാമോ ഉറക്കെ പറഞ്ഞു നിലവിളിക്കുകയും കരയുകയും
ചെയ്യുന്നുട്.അച്ഛന്‍ ഞങ്ങളെ അമ്മയോട് പറയാതെ തറവാട്ടിലേക്ക് കൊണ്ട് പോയതാണ്
കാര്യം എന്ന് ഞാന്‍ പിന്നീട് മനസിലാക്കി അവരുടെ സംസാരങ്ങളില്‍ നിന്ന്.എനിക്കും
ചേട്ടനും വേണ്ടിയാണ് അച്ഛനും അമ്മയും കരയുന്നത് എന്ന് മനസിലായി.ആരുടെ കൂടെ പോകണം എന്ന് പോലീസുകാര്‍
ചോദിച്ചോ എന്ന് ഓര്‍മയില്‍ വരുന്നില്ല.എനിക്ക് സ്നേഹകൂടുതല്‍
അമ്മയോടായിരുന്നു.ചെട്ടനാകട്ടെ അച്ഛനോടും.അവസാനം ഒത്തുതീര്‍പായി .അച്ഛനും അമ്മയും
ഞങ്ങളെ കൊണ്ടുപോയി.അമ്മമ്മ എന്നത്തേയും പോലെ അന്നും നാടകാന്തരീക്ഷം
സൃഷ്ട്ടിചിരിന്നു എന്നാണ് എന്റെ ഓര്‍മ .
തറവാട്ടില്‍
എത്തിയ ഞങ്ങള്‍ക്ക് നല്ല സ്വീകരണം ഒന്നും തന്നെ കിട്ടിയില്ല.അച്ഛന്റെ സഹോദര
ഭാര്യമാര്‍ അമ്മയെ കഷ്ട്ടപെടുതാന്‍ തുടങ്ങിയിരുന്നു.അമ്മക്ക് അന്ന് പതിനെട്ടു
വയസ്സുമാത്രമേ ആയിട്ടുള്ളൂ.അതിന്റെ പക്വതയല്ലേ ഉണ്ടാകുകയുള്ളൂ.കളിച്ചും ചിരിച്ചും
പഠിച്ചും നടക്കേണ്ട പ്രായത്തില്‍ രണ്ടു പിള്ളേരുടെ അമ്മയായി ജീവിതം തുടങ്ങേണ്ടി
വന്നിരിക്കുന്നു പാവത്തിന്.എല്ലാം വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്ത് പറയാന്‍.സ്വന്തം
തലവര തിരുത്താന്‍ കഴിയുകയില്ലല്ലോ.ഈശ്വര നിശ്ചയം അതാണെങ്കില്‍ അനുഭവിച്ചു തീര്‍ക്കുക
.അത്ര തന്നെ.അമ്മയെ അച്ഛന്‍ കല്ല്യാണം കഴിച്ചു കൊണ്ട് ചെന്ന സമയത്ത് ,ഒരിക്കല്‍
ചോറ് വേവിച്ചു കൊണ്ടിരിക്കുമ്പോള്‍ വേവുന്നതിനു മുന്‍പ് പാത്രം എടുത്തു മാറ്റിയ
കാര്യം അമ്മ പറഞ്ഞത് ഓര്‍മയില്‍ വന്നു.പിന്നെ അമ്മ വേറെ അടുപ് കൂട്ടി ആഹാരം പാകം
ചെയ്തതും.
ശാന്തമായി ഒഴുകികൊണ്ടിരിക്കുന്ന കരാഞ്ചിറ പുഴയുടെ അടുത്ത്
തന്നെയാണ് അച്ഛന്റെ തറവാട്.അതിനു അടുത്തായി തന്നെ അച്ഛനെ മറ്റു ബന്ധുക്കള്‍
താമസിച്ചിരുന്നു.എപ്പോഴും ഒഴുകികൊണ്ടിരികുന്ന പുഴ എനിക്കും ചേട്ടനും
കൌതുകമായിരുന്നു.പുഴയില്‍ അച്ഛന്‍ കുളിക്കാന്‍ പോകുമ്പോള്‍ ഞങ്ങളെയും
കൂട്ടാറുണ്ട്.അച്ഛന്‍ നന്നായി നീന്തുമായിരുന്നു.പിന്നെ മുങ്ങാങ്കുഴി യിടുന്നതും
ഞങ്ങള്‍ വിസ്മയത്തോടെ നോക്കി നില്‍ക്കാറുണ്ട്. ഞങ്ങളെ അച്ഛന്‍ കരയില്‍ തന്നെ നിര്‍ത്തുമായിരുന്നു.പുഴയില്‍
ചീങ്കണ്ണിയോ മുതലയോ ഉണ്ടാകുമെന്ന് ഞാന്‍ ഭയപെട്ടിരുന്നു.അത് ഞങ്ങള്‍ വെള്ളത്തില്‍
ഇറങ്ങിയാല്‍ ഞങ്ങളുടെ കാലുകളില്‍ കടിച്ചു വലിച്ചു കൊണ്ട് വെള്ളതിനുള്ളിലേക്ക്
ഞങ്ങളെയും കൊണ്ടുപോകുമെന്ന് ഞാനും ചേട്ടനും വിശ്വസിച്ചിരുന്നു.തിമിര്‍ത്തു പെയ്ത
മഴയില്‍ ഒരുനാള്‍ മലവെള്ളം ഒഴുകി വന്നപ്പോള്‍ ഒരു കൂറ്റന്‍ മലമ്പാമ്പ് പുഴയിലൂടെ
ഒഴുകി വന്നതും അത് ആരുടെയോ വലയില്‍ കുടുങ്ങി നാട്ടുകാരെല്ലാം ചേര്‍ന്ന് പിടികൂടിയ
കഥ അമ്മ ഇടക്ക് ഇടക്ക് പറഞ്ഞു ഞങ്ങളുടെ പുഴയോടുള്ള ഭയം കൂട്ടിയിരുന്നു.
ഒരിക്കല്‍
ഞാന്‍ പുഴയോട് ചേര്‍ന്നുള്ള കരിങ്കല്‍ ഭിത്തിയില്‍ ഇരുന്നു കളിക്കുമ്പോള്‍ എന്റെ
കയ്യില്‍ നിന്നും ഏഷ്യാടിന്റെ ചിന്നമായ അപ്പു എന്നാ ആനകുട്ടിയുടെ പ്ലാസ്റ്റിക്
നിര്‍മിതമായ ഒരു ചെറിയ രൂപം എന്റെ കൈ വിട്ടു പുഴ്യിലീകിറങ്ങുന്ന കരിങ്കല്‍
ഭിത്തിയില്‍ കരിങ്കല്‍ കഷണങ്ങളില്‍ തങ്ങിയിരുന്നു.ഞാന്‍
അത് എടുക്കാനായി താഴേക്കു ഇറങ്ങാന്‍ നോക്കിയപ്പോള്‍ അച്ഛന്‍ അത് കാണുകയും എന്നെ
ശാസിച്ചുകൊണ്ട് വിലക്കുകയും ചെയ്തു.കുളിയെല്ലാം കഴിഞ്ഞു വീട്ടില്‍ എത്തി ഭക്ഷണം
കഴിക്കാന്‍ ഇരിക്കുമ്പോള്‍ ആകാന്‍ എനിക്കും ചേട്ടനും മീന്‍ കൂട്ടി ഉരുള യാക്കി
ചോറ് നല്‍കുമായിരുന്നു.അതിനു വേണ്ടി ഞാനും ചേട്ടനും തമ്മില്‍
മത്സരിക്കുമായിരുന്നു.
രാവിലെ
ചായ കുടിക്കുവാനായി അടുത്തുള്ള ചായക്കടയില്‍ അച്ഛന്‍ ഞങ്ങളെ
കൊണ്ടുപോകാരുണ്ടായിരുന്നു.അവിടെ നിന്ന് ചായ തരുന്ന ചില്ല് ഗ്ലാസ്സുകളില്‍ എല്ലാം
പല നിറങ്ങളിലുള്ള ഡിസൈന്‍ പ്രിന്റ്
ചെയ്തിട്ടുണ്ടാകും.പുട്ടും,പപ്പടവും,പഴവും ഞാനും ചേട്ടനും കൊതിയോടെ
കഴിച്ചു.ആ രുചി എപ്പോഴും നാവിന്‍ തുമ്പില്‍ ഉണ്ട്.ഇടക്ക് അച്ഛന്‍ എനിക്കും
ചേട്ടനും നെയ്യപ്പവും പരിപ്പുവടയും വാങ്ങി നല്‍കാറുണ്ട്.അച്ഛന്‍ പലപ്പോഴും
ഞങ്ങളോടുള്ള സ്നേഹം കൂടുതലും പ്രകടിപ്പിച്ചിരുന്നത് മധുരപലഹാരങ്ങളിലൂടെ ആയിരുന്നു.ഉറങ്ങികിടക്കുന്ന
ഞങ്ങളെ വിളിചെഴു നെല്പിച്ചു പലഹാരം
കഴിക്കുവാന്‍ നിര്‍ബന്ധിക്കുമായിരുന്നു.ഉറക്കത്തിന്റെ ആലസ്യത്തില്‍ നിന്നും പൂര്‍ണമായും
മുക്തമാകാതെ ഞാനും ചേട്ടനും അത് കഴിക്കുമായിരുന്നു.അച്ഛന്‍ അതില്‍ സന്തോഷം
കണ്ടെത്തിയിരിക്കാം.
അച്ഛന്റെ
തറവാട്ടിലെ ജീവിതം അമ്മക്ക് സഹിക്കാന്‍ കഴിയാതെയായി.അച്ഛന്റെ ചിററമ്മ യും സഹോദര
ഭാര്യമാരും അമ്മയെ ഉള്‍കൊള്ളാനുള്ള വിശാല മനസ്കതയോന്നും
ഉണ്ടായിരുന്നില്ല.അവിടുത്തെ ജീവിതം ദുസഹമായപോള്‍ അവിടെ നിന്ന് മാരിതാമാസിക്കാന്‍
തിരുമാനിച്ചു.അതായിരുനല്ലോ ആ വീട്ടിലെ അന്തേവാസികള്‍ ക്ക് വേണ്ടിയിരുന്നത്.അച്ഛന്‍
പത്തു സെന്റ് സ്ഥലവും വീടും കാട്ടൂരില്‍
ലേബര്‍ സെന്റര് എന്നാ സ്ഥലത്ത്
വാങ്ങി താമസം അവിടേക്ക് മാറ്റി.
അവിടെ
ആഘോഷിച്ച വിഷു എനിക്ക് ഈ ജന്മം മുഴുവനും മറക്കാനാവാത്ത ഒരു അടയാളം നല്‍കി.ഒരു
ചെറിയ ഒരു ഓര്‍മപെടുത്തല്‍ പോലെ എന്റെ ഇടതു തുടയിലെ മധ്യ ഭാഗത്തായി.കമ്പിത്തിരിയും
,ലാതിരിയും എല്ലാം എനിക്ക് നല്ല പേടിയായിരുന്നു.അത് കാരണം മേമ്മയുടെ കൈ പിടിച്ചു കൊണ്ട് ഞാന്‍ കംബിതിരിയെല്ലാം കത്തിക്കാന്‍
തുടങ്ങി.അതിന്റെ ആസ്വാദനതിനിടയില്‍
മേമ്മയുടെ കയ്യില്‍ നിന്ന് കതികൊണ്ടിരുന്ന
കമ്പിത്തിരി വഴുതി എന്റെ തുടയില്‍ വീണു കത്തി.എനിക്ക് നല്ല
പൊള്ളലേറ്റ് .പ്രാണന്‍ പോകുന്ന
വേദനയായിരുന്നു.ഞാന്‍ വാവിട്ടു നിലവിളിച്ചു.അച്ഛനും അമ്മയും പരിഭ്രമിച്ചു പോയി.ആശുപത്രിയില്‍ പോയില്ല
എന്നാണ് എനിക്ക് തോന്നുന്നത്.അച്ഛന്‍ പൊള്ളലേറ്റ്
ഭാഗത്ത് കോഴി നെയ്യ് തൂവല്‍
ഉപയോഗിച്ച് പുരട്ടികൊണ്ടിരുന്നു.ഞാന്‍ വേദന സഹിക്കാന്‍ കഴിയാതെ
കരഞ്ഞുകൊണ്ടിരുന്നു.അമ്മ എന്നെ ആശ്വ സിപിക്കാന്‍ നോക്കി.രാത്രിയില്‍ നിര്‍ത്താതെ
കരഞ്ഞുകൊണ്ടിരുന്ന എന്നെ അച്ഛന്‍ എടുത്തു കൊണ്ടു പുറത്തു പോയി ആകാശ കാഴ്ചകള്‍
വിവരിച്ചു തന്നു.ഞാന്‍ മയക്കത്തിലായി.
ഞങ്ങളുടെ
സ്വന്തം വീട്ടില്‍ താമസിച്ചുപോകുന്നതിനിടയില്‍ ആണ് ചില പ്രശ്നങ്ങള്‍
ഉടലെടുത്തത്.അവിടുത്തെ അയല്‍ക്കാര്‍ക്ക് ഞങ്ങളുടെ കിണറ്റില്‍ നിന്ന് വെള്ളം
വേണമെന്നും അത് പൊതുകിണര്‍ ആക്കണം എന്നും
അവര്‍ വഴക്ക് ഉണ്ടാക്കുവാന്‍ തുടങ്ങി.അതും പോരാഞ്ഞു അവര്‍ക്ക് ഞങ്ങളുടെ സ്ഥലത്തില്‍
നിന്നും കുറച്ച ധികം സ്ഥലം പൊതുവഴിക്ക് വേണ്ടി വിട്ടു തരണം എന്നും പറഞ്ഞു സ്ഥിരം
വഴക്കുണ്ടാക്കുവാന്‍ തുടങ്ങി.അതിനിടെ ചിലര്‍ അധികാരം കാണിക്കുന്നതിനായി ഞങ്ങളുടെ
വീട്ടു മുറ്റത്തുകൂടെ അതിവേഗം സൈക്കിള്‍ ഓടിച്ചുപോയതും കുഞ്ഞുങ്ങളായ എനിക്കും
ചേട്ടനും അപായം സംഭവിക്കുമോ എന്നും അമ്മ ഭയന്നതയും ഓര്‍മയില്‍ വന്നു.സ്വതവേ ശാന്ത ശീലരായ അച്ഛനും
അമ്മയും കൂടുതല്‍ പ്രതിരോധത്തിന് മുതിര്‍ന്നില്ല.അമ്മമ്മ പ്രതികരിച്ചു .ഒടുവില്‍
നിവര്‍ത്തിയില്ലാതെ സഹികെട്ട് അച്ഛന്‍ സ്വന്തമായി വാങ്ങിയ സ്ഥലവും വീടും അന്നത്തെ
നിസ്സാര വിലക്ക് വിറ്റ് കളഞ്ഞു.അത് വാങ്ങിയ ആള്‍ പണം മുഴുവനും നല്‍കാതെ ഇടക്ക്
ഇടക്ക് പണം നല്‍കി തീര്‍ത്തു എന്ന് അച്ഛന്‍
പിന്നീടു പറഞ്ഞു.അങ്ങനെ ആകെയുണ്ടായ സ്വന്തമായ സ്ഥലവും വീടും മനസാക്ഷി അല്‍പ്പം പോലും തീണ്ടിയിട്ടില്ലാത്ത
ചില മനുഷ്യര്‍ കാരണം ഞങ്ങള്‍ക്ക് നഷ്ട്ടമായി.ഞങ്ങള്‍ പടിയിറങ്ങി.ഇനി എങ്ങോട്ട്
പോകും എന്നാ ചോദ്യം മാത്രം മുന്നില്‍.
അച്ഛന്റെ
ചേട്ടന്റെ വീട്ടിലേക്കു ഞങ്ങള്‍ പോയി.പുതിയ താമസസ്ഥലം കിട്ടുന്നത് വരെ കുറച്ചു
നാള്‍ അവിടെ താമസിക്കാം എന്ന് അച്ഛന്‍ മുന്‍പേ കരുതിക്കാണും.തറവാടിന്റെ എതിര്‍
വശത്ത് റോഡ് മുറിച്ചു കടന്നു ചെല്ലുമ്പോള്‍ പുഴയ്ക്കു അരികില്‍ ആയിരുന്നു ആ വീട്
നിന്നിരുന്നത്.ഒരു വശത്ത് മാത്രം കൈ വരിയുള്ള ഒരു ചെറിയ നടപ്പാലം കടന്നു വേണം
വീട്ടില്‍ എത്താന്‍.ഞാന്‍ വളരെ ശ്രദ്ധിച്ചാണ് ഓരോ ചുവടും വെച്ചത്.ചേട്ടന്‍ വളരെ
എളുപ്പത്തില്‍ പേടി കൂടാതെ പാലം കടന്നു.ഞങ്ങള്‍ക്ക് കൂട്ടായി അച്ഛന്റെ ജെഷ്ട്ട
സഹോദരന്റെ മക്കള്‍ ഉണ്ടായിരുന്നു.അവര്‍ക്ക് ഞങ്ങളെ നല്ല കാര്യം ആയിരുന്നു.
അവിടെ
അധികം നാള്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല.അവര്‍ക്ക് ഞങ്ങള്‍ അധികപ്പറ്റായി തുടങ്ങി.അത്
അച്ഛനും അമ്മയ്ക്കും പതുകെ പതുകെ മനസ്സിലായി തുടങ്ങി.കുറച്ചു നാളുകള്‍ അവിടെ
ചിലവഴിച്ചു.അവിടെ വച്ചുള്ള എന്റെ ഓര്‍മ
ഇതാണ്.പച്ചക്കറി പാത്രത്തില്‍ സൂക്ഷിച്ചിരുന്ന മിഠായി എടുക്കാന്‍ ഞാന്‍
ശ്രമിച്ചപ്പോള്‍ അച്ഛന്റെ ജെഷ്ട്ട സഹോദരന്
എന്റെ ചെവിയില്‍ പിടിച്ചത് എനിക്ക് നല്ല
ഓര്‍മയാണ്.ഞാന്‍ ചെറിയ കുട്ടി ആയിരുന്നതിനാല്‍ കൊതി കാരണം ആകുമല്ലോ അത് എടുക്കാന്‍
തുനിഞ്ഞത് എന്ന് മനസിലാക്കാന്‍ വേണ്ട നല്ല മനസോന്നും അവര്‍ക്കുണ്ടായിരുന്നില്ല.
എന്റെ
കുട്ടിക്കാലത്ത് അച്ഛന്റെ സഹോദരന്മാരോ
ബന്ധുക്കളോ ആരും തന്നെ എനിക്ക് സ്നേഹത്തോടെ ഒരു മിഠായി പോലും വാങ്ങി
തന്നിട്ടില്ല.അവര്‍ ഞങ്ങളെ കരടായി കണ്ടു കാണും.ജീവിക്കാന്‍ ഒരു ഗതിയും ഇല്ലാതെ കഷ്ട്ടപെടുന്ന
ഞങ്ങളെ സംരക്ഷിക്കാം അവര്‍ക്കും തോന്നിക്കാണില്ല.എന്റെ അമ്മ ഇതെല്ലാം ഓര്‍ത്തു
കൊണ്ട് ഇടക്ക് ഇടക്ക് കണ്ണീര്‍ വാര്‍ക്കുന്നത് എനിക്ക് പതിവുള്ള ഒരു
കാഴ്ചയായിരുന്നു.
ഞങ്ങള്‍ ഇറങ്ങി.ചേര്‍പ്പില്‍
താമസിക്കുന്ന അച്ഛന്റെ മറ്റൊരു സഹോദരന്റെ വീട്ടില്‍ എത്തി.അവിടെയും ഞങ്ങള്‍ നില്‍ക്കുന്നത്
അവര്‍ക്കും ബുദ്ധിമുട്ടായതിനാല്‍
പെട്ടന്ന് ഇറങ്ങേണ്ടി വന്നു.അന്വേഷണത്തിനൊടുവില്‍ ഞങ്ങള്‍ക്ക് താമസിക്കാന്‍ ലഭിച്ചത്
ചെമ്മാപ്പിള്ളി എന്നാ സ്ഥലത്ത് ഒരു ഗോ ഡൌണ്‍ ആണ്.ഞാനും ചേട്ടനും അവിടെ കളിച്ചു
കൊണ്ടിരുന്നപ്പോള്‍ ആണ് ഞാന്‍ തള്ളിയിട്ടു ചേട്ടന്റെ തല മുറിഞ്ഞതും. ഞാന്‍ ഉണ്ണി
എന്ന് വിളിക്കാറുള്ള എന്റെ ചേട്ടനുമായി ഞാന്‍ തല്ലുകൂടുക പതിവായിരുന്നു.ഒരിക്കല്‍
ഞാന്‍ ഉയരത്തില്‍ നിന്ന് ചാടി കളിക്കുമ്പോള്‍
അവനെ തള്ളി താഴെയിട്ടു.അന്ന് അവന്‍ തലയടിച്ചാണ് വീണത്.തലയില്‍ നിന്ന്
രക്തം ചാടി.ഞാന്‍ ഭയന്നുപോയി.അമ്മമ്മ
വന്നു മുറിവില്‍ രക്തം നിക്കാന്‍ കാപ്പിപൊടി ഇട്ടത് ഓര്‍മയുണ്ട്.ആ
മുരിപാടില്‍ മുടിയെല്ലാം വളരുന്നത് നിന്ന് പോയി.തലയില്‍ മുറിവുമായി അവനെ
കാണുമ്പോള്‍ എനിക്ക് സങ്കടം വന്നിരുന്നു.എന്റെ വികൃതി കാരണം അല്ലെ അവനു അത്
സംഭവിച്ചത് എന്നോര്‍ത്ത് ഞാന്‍ കുറെ വിഷമിച്ചിരുന്നു.ഉണ്ണി അത് ഇടക്ക് ഇടക്ക്
പറയുമ്പോള്‍ മനസ്സില്‍ കുറ്റബോധം കൊണ്ട് ഉള്ളിലെ സങ്കടം ഇരട്ടിയാവാരുണ്ടായിരുന്നു
ഞങ്ങളുടെ
താമസസ്ഥലത്തിനു അടുത്തായി,റോഡ് മുറിച്ചു കടന്നാല്‍ കാണുന്ന വീട്ടില്‍ ഒരു അപ്പൂപ്പന്‍ താമസിച്ചിരുന്നു.ഞങ്ങള്‍
എന്നും വൈകീട്ട് അവിടെ പോകാറുണ്ടായിരുന്നു.ദോഷങ്ങള്‍ ഒഴിവാകാനായി എന്തൊകെയോ മന്ത്ര
ജപങ്ങള്‍ ഉരുവിട്ട് കൊണ്ട് ഭസ്മവും തൊടുവിച്ചു, കവിളത് പതുക്കെ അടിച്ചു കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചു
പറഞ്ഞയക്കുമായിരുന്നു.പോരുമ്പോള്‍ ഞങ്ങള്‍ക്ക് കഴിക്കുവാനായി കക്ക ഇറച്ചി വേവിച്ചു
തന്നയക്കുമായിരുന്നു.അന്നാണ് ഞാന്‍ ആദ്യമായി കക്ക ഇറച്ചി കഴിക്കുന്നതും അതിന്റെ
രുചി ഞങ്ങളുടെ രസമുകുളങ്ങള്‍ അറിയുന്നതും.അന്നത്തെ ആ അപ്പൂപ്പന്റെ മന്ത്ര ജപവും
,അത് എങ്ങനെ ഞങ്ങള്‍ക്ക് ചുറ്റും ഒരു
സുരക്ഷ വലയം തീര്‍ത്തു എന്നും ഞാന്‍
മനസിലാക്കുന്നു.
ഞങ്ങള്‍
താമസിച്ചിരുന്ന ഗോ ഡൌണ്‍ ന്റെ അടുത്തായി തന്നെയുള്ള പുറമ്പോക്ക് ഭൂമിയില്‍ ഞങ്ങള്‍
താമസിക്കാനായി ഓല മേഞ്ഞുകൊണ്ട് ഒരു കുടില്‍ കെട്ടി.ഞങ്ങള്‍ അവിടേക്ക് താമസം
മാറി.തല്‍ക്കാലം വാടക കൊടുക്കാതെ ജീവിക്കാം എന്നായി.അവിടുത്തെ സുരക്ഷിതത്വം
ആയിരുന്നില്ല നോക്കിയത് മറിച്ചു തല ചായ്ക്കാനൊരിടം ,അതും സ്വന്തമായി.കുറച്ചു
നാളുകള്‍ അങ്ങനെ കടന്നു പോയി.ആ സ്ഥലം താഴ്ന്ന ഒരു പ്രദേശം ആയിരുന്നു.ഒരു ദിവസം
രാത്രിയില്‍ മഴ തുടങ്ങി.ഞങ്ങള്‍ നല്ല ഉറക്കത്തില്‍ ആയിരുന്നു.വെള്ളം പതുകെ പതുകെ
നിറയാന്‍ തുടങ്ങി.പിന്നീടു ഒഴുക്കിന്റെ വേഗം കൂടാന്‍ തുടങ്ങി.ഉറങ്ങിക്കിടന്ന
ഞങ്ങളെയും വിളിചെഴുന്നെല്പിച്ചു അച്ഛനും അമ്മയും അടുത്ത വീട്ടിലീക്ക് കൊണ്ട്
പോയി.അന്ന് രാത്രി ഞങ്ങള്‍ ആ വീട്ടില്‍ കിടന്നു.നേരം വെളുത്തപ്പോള്‍ ഞങ്ങളുടെ
കുടില്‍ നിലം പതിച്ചിരുന്നു.അമ്മയുടെ മിഴികള്‍ നിറഞ്ഞു.അച്ഛന്‍ ഇനിയെങ്ങോട്ടാണ്
പോകേണ്ടത് എന്ന് ആലോചിച്ചുകൊണ്ട് അവിടെ
നിന്ന്.
വീണ്ടും
ഞങ്ങള്‍ താമസിക്കാനായി സ്ഥലം തിരഞ്ഞു.ദൈവത്തിന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.കാട്ടൂരില്‍
ഉള്ള സല്‍ക്കാര എന്ന് പേരുള്ള ഹോട്ടലില്‍ അച്ഛന്‍ മുറി എടുത്തു.അത് ബാര്‍ ചേര്‍ന്ന
ഹോട്ടല്‍ ആയിരുന്നു.ഞങ്ങള്‍ക്ക് വേണ്ട ഭക്ഷണമെല്ലാം മുറിയില്‍ എത്തിച്ചു
തന്നു.അതിനെല്ലാം നല്ല സ്വാദാ യിരുന്നു.അമ്മ മുറിക്കുള്ളില്‍ ആരുടേയും കണ്ണില്‍
പെടാതെ മാറി ഇരുന്നു.രാത്രിയില്‍ ഞാനും ചേട്ടനും നിഴലുകലുമായി കളിച്ചു
കൊണ്ടിരുന്നു. ഇടക്കിടെ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ നിഴലുകള്‍ ചുമരിലൂടെ
പായുമ്പോള്‍ ഞങ്ങള്‍ അത് സിനിമയാണെന്ന് സങ്കല്പിച്ചു.ഞങ്ങളുടെ നിഴലുകള്‍ അതിലെ
അഭിനേതാക്കള്‍ ആയി മാറി.ഞങ്ങള്‍ അവിടെ പത്തു ദിവസം താമസിച്ചു.സല്‍ക്കാര ഹോട്ടല്‍
നോട് വിട പറഞ്ഞു.
അച്ഛന്റെ
അന്വേഷണത്തിനൊടുവില്‍ സേതു എന്നാ ആളുടെ വീടിനോട് ചേര്‍ന്ന് ഒരു മുറി
ലഭിച്ചു.ഞങ്ങള്‍ അവിടെ താമസം ആരംഭിച്ചു.ഞാനും ചേട്ടനും അങ്കനവാടിയില്‍ പോയി
തുടങ്ങിയത് അവിടെ വച്ചായിരുന്നു.ഞങ്ങളെ രാവിലെ തന്നെ അമ്മ അവിടെ
എത്തിക്കുമായിരുന്നു.സ്കൂളില്‍ ചേര്‍ത്തത് അവിടെ വച്ചായിരുന്നു.പോകുന്ന വഴിയില്‍ ആമ്പല്‍ കുലമെല്ലാം കണ്ടുകൊണ്ടാണ് യാത്ര.അക്ക
പൂക്കള്‍ വിരിഞ്ഞു നില്‍ക്ക്ന്നത് ഞാന്‍ കൊതിയോടെ നോക്കി കണ്ടു.
സ്കൂളിലെ
എന്റെ ആദ്യ ദിനം എനിക്ക് നല്ല ഓര്‍മയുണ്ട്.അച്ഛനും അമ്മയും കൂടെയുണ്ട്.ചേട്ടന്‍
വളരെ ശാന്തനായി കാണപെട്ടൂ.അവന്‍ അടങ്ങിയൊതുങ്ങി അനുസരണയോടെ ഇരുന്നു. അമ്മ
ഞങ്ങളെ ക്ലാസ്സില്‍ ഇരുത്തി പുറത്ത്
മറഞ്ഞു നിന്നിരുന്നു .എനിക്ക് അമ്മ അടുത്തില്ലാതെ വന്നപ്പോള്‍ സങ്കടം വന്നു .ഞാന്‍
വിതുമ്പി കൊണ്ടിരുന്നു.ടീച്ചര്‍ എന്നെ അനുനയിപിക്കാന്‍ നോക്കി.വാശിയുടെ
കാര്യത്തില്‍ ഞാന്‍ ഒന്നാമന്‍ ആയിരുന്നല്ലോ..എനിക്ക് അമ്മയോടായിരുന്നു എന്നും
സ്നേഹം കൂടുതല്‍.ഉച്ചക്ക് അന്ന് നേരത്തെ സ്കൂള്‍ കഴിഞ്ഞു.മണിയടിച്ചപ്പോള്‍ അമ്മയും
അച്ഛനും വന്നു ഞങ്ങളെ കൊണ്ടുപോയി.അങ്ങനെ ആദ്യ സ്കൂള്‍ ദിനം കണ്ണീരില്‍ കലാശിച്ചു.
എന്റെ ക്ലാസ്സ് ടീച്ചര്‍ ലളിത
ടീച്ചര്‍ ആയിരുന്നു.ഞങ്ങളോട് പ്രത്യേക വാത്സല്ല്യം ആയിരുന്നു ടീച്ചര്‍ക്ക്.എന്നെയും
ചേട്ടനെയും മക്കളെപോലെ കണ്ടിരുന്നു.ഇടക്ക്
ടീച്ചര്‍ ആയിരുന്നു ഞങ്ങളെ സ്കൂളില്‍ കൊണ്ടുപോയിരുന്നത്.
സ്കൂളിലേക്ക് പോകാനായി അച്ഛന്‍
ഞങ്ങള്ക് തുണി സഞ്ചി വാങ്ങി
തന്നിരുന്നു.അതില്‍ വട്ട മുഖം ഉള്ള ഒരു പുഞ്ചിരിക്കുന്ന മുഖം പ്രിന്റ്
ചെയ്തിരുന്നു. പിന്നെ വാട്ടര്‍ ബോട്ടിലും ഉണ്ടായിരുന്നു. മഴയത് ഇടാന്‍ ആയി വാട്ടര്‍ ഷൂ വാങ്ങിയിരുന്നു.പക്ഷെ അത് ഇട്ട്
കൊണ്ട് നിലത്തു ചവിട്ടാന് ഞാന്‍ സമതിക്കില്ലായിരുന്നു.അതില്‍ മണ്ണ് പറ്റുന്നത്
എനിക്ക് അസഹനീയമായിരുന്നു.ഷൂ വില്‍ മണ്ണ്
പറ്റുമ്പോള്‍ ഞാന്‍ കരയുമായിരുന്നു.ഞാന്‍ അന്നും എന്നും വൃത്തിയുടെ കാര്യത്തില്‍ വളരെ
ശ്രദ്ധാലുവായിരുന്നു.ഞാന്‍ എന്തോകെയായാലും മണ്ണില്‍ ചവിട്ടില്ല എന്ന് വാശിപിടിച്ചു
കൊണ്ടിരുന്നു.അമ്മക്ക് ദേഷ്യം വന്നു.പിന്നെ ഭീഷണി ആയി. വടി എടുത്തു.ഞാന്‍ കുറെ കരഞ്ഞു നോക്കി. മനസില്ല മനസ്സോടെ വാട്ടര്‍ ഷൂ
മണ്ണില്‍ ചവിട്ടി അമ്മയുടെ കയ്യും പിടിച്ചു നടന്നു.ചേട്ടന്‍ മു
ഞാനും ചേട്ടനും ഒരേ സ്കൂളില്‍ ഒരേ ക്ലാസ്സില്‍ ഇരട്ടകള്‍
ആയിട്ടാണ് അറിയപെട്ടിരുന്നത്.ഉണ്ണി എന്നേക്കാള്‍ ഒരു വയസ്സ് മൂത്തതാണ്.ഞങ്ങളെ
സ്കൂളില്‍ ഒരുമിച്ചാണ് ചേര്‍ത്തത്.അന്ന് ഞാന്‍ നല്ല വാശി പിടിച്ചത് കൊണ്ടാണ് എന്നെ
സ്കൂളില്‍ ചേര്‍ത്തത് എന്ന് അമ്മ പറയാറുണ്ട്.ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും
ഒരേപോലെയുള്ള രണ്ടു വര്‍ണങ്ങളിലുള്ള വസ്ത്രങ്ങള്‍ അച്ഛന്‍ വാങ്ങിച്ചു
തരാറുണ്ട്.അതെല്ലാം ധരിച്ചുകൊണ്ട് ഞങ്ങള്‍ പോകുന്നത് കാണുമ്പോള്‍ കൂട്ടുകാര്കും നാട്ടുകാര്കും
ഞങ്ങള്‍ ഇരട്ട കുട്ടികള്‍ ആയി..അച്ഛന്‍ ഇരട്ട കുട്ടികളുടെ അച്ഛനും....ഇപ്പോഴും
ഞങ്ങളുടെ പഴയ മിക്ക സുഹൃത്തുക്കളും ഞങ്ങള്‍ ഇരട്ടകള്‍ ആണെന്നാണ് ധരിച്ചു വെച്ചിരിക്കുന്നത്
എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഞാനും
ചേട്ടനും പിന്നീട് സ്കൂളില്‍ പോകുന്നത്
അവിട്ടുറെ ചേട്ടന്‍ മാരുടെയും ചേച്ചി മാരുടെയും
കൂടെ ആയിരുന്നു.അവര്‍ക്ക് ഞങ്ങളെ കൊണ്ടുപോകുവാന്‍ മത്സരമായിരുന്നു.അതിനു
വേണ്ടി അവര്‍ തല്ലു കൂടാരുന്ടെന്നു മമ്മ പറഞ്ഞു കേട്ടിടുണ്ട്.ആരാണോ ആദ്യം വരുന്നത്
അവരുടെ കൂടെ മമ്മ ഞങ്ങളെ പറഞ്ഞയക്കാരുണ്ട്.ഞങ്ങള്‍ പോകുന്ന വഴിക്കരികില്‍ കുളം ഉള്ള ഓര്മ എന്റെ മനസ്സില്‍ ഉണ്ട്.അതില്‍
താമരപൂക്കളും ആമ്പലും എല്ലാം വിരിഞ്ഞു നില്‍ക്കുന്നത് ഞാന്‍ കൊതിയൊടെ നോക്കി നില്‍ക്കാറുണ്ട്.ഇടക്ക് അവിടെ തുണിയെല്ലാം കഴുകാനായി മമ്മ ഞങ്ങളെയും
കൊണ്ട് അവിടെ വരാറുണ്ട്.ഞങ്ങളെ കുളത്തിലേക്ക് ഇറങ്ങാതെ കരക്ക് തന്നെ മമ്മ നിര്‍ത്തുമായിരുന്നു.എനിക്ക്
ഇറങ്ങാന്‍ നല്ല ആഗ്രഹം തോന്നാറുണ്ട് മനസ്സില്‍.പക്ഷെ ഞങ്ങളെ മമ്മ പേടിപിച്ച് നിര്‍ത്തുമായിരുന്നു.
എനിക്ക്
എപ്പോഴും നല്ല ഓര്‍മയുണ്ട് മമ്മ എന്നെയും ചേട്ടനെയും എഴുതാന്‍ പരിശീലി
പിച്ചത്.ചേട്ടന്‍ വെകത്തില്‍ എല്ലാം എഴുതി തുടങ്ങി.പക്ഷെ എനിക്ക് മ എന്നാ വാക് ഒരു
കീറാമുട്ടി ആയിരുന്നു.മമ്മ വടിയെടുത്തു കുറെ തല്ലീ..എന്റെ കണ്ണില്‍ നിന്ന്
കണ്ണുനീര്‍ ധാര ധാരയായി ഒഴുകിത്തുടങ്ങി.അച്ഛന്‍ വന്നു കയറി അപ്പൊ.ആ സമയത്ത്
മമ്മയുടെ ശ്രദ്ധ മാറിയപ്പോള്‍ ഞാന്‍ മമ്മ എഴുതി കാണിച്ചതു ഞാന്‍ എഴുതിയതാണെന്ന്
പറഞ്ഞു മമ്മയെ കാണിച്ചു കൊടുത്തു.അങ്ങനെ ആ ദിവസം ഞാന്‍ രക്ഷപെട്ടു.
എന്റെ
ഓര്‍മയില്‍ പിന്നെ വരുന്നത് അടുത്ത വീട്ടിലെ ചേച്ചിക്ക് അപസ്മാരം വന്നത് ഞാന്‍
കണ്ടിട്ടുണ്ട്.ആളുകളെല്ലാം കൂടി നില്പുണ്ട്.കയ്യില്‍ താക്കോല്‍ കൂട്ടം
തിരുകി.അപ്പൊ അവര്‍ക്ക് മൂക്കില്‍ പുകയില കൊണ്ട് വന്നു മണപിച്ചത് ഞാന്‍
കണ്ടു.എന്താനെന്നുണ്ടായത് എന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല.
അച്ഛന്‍
കാര്‍ ഇട്ടിരുന്നത് ഞങ്ങളുടെ സ്കൂള്‍ നു അഭി മുഖം ആയിട്ട് തന്നെയുള്ള കാര്‍
സ്റ്റാന്‍ഡില്‍ ആയിരുന്നു.ഒരു ദിവസം അച്ഛന്‍ എന്നെയും ചേട്ടനെയും കൊണ്ടുപോയി
ഫോട്ടോ എടുപിച്ചു.ഞാന്‍ നല്ല ദേഷ്യത്തില്‍ ആയിരുന്നു ഇരുന്നത്.ചെട്ടനാകട്ടെ വളരെ
പാവമായും.
ഒരു
ദിവസം രാത്രിയില്‍ എനിക്ക് കലശലായ ചെവിവേധന തുടങ്ങി.അച്ഛന്‍ എന്റെ ചെവിയില്‍
എണ്ണയും മുളകും ചേര്‍ന്ന മിശ്രിതം ഒഴിച്ച് തന്നു.എന്റെ ചെവിവേദന പതുക്കെ
പതുക്കെ കുറഞ്ഞു.അച്ഛന്‍ ഞങ്ങളെ എല്ലാം സിനിമ കാണാന്‍ പോയത് എനിക്ക് ഓര്‍മയുണ്ട്.
തൂവാന തുമ്പികള്‍ എന്നാ സിനിമ യായിരുന്നു.കഥ അന്ന് ഓര്‍മയില്‍ നിന്നില്ല എങ്കിലും അതിലെ പാട്ട് ഞാനും
ചേട്ടനും പാടുമായിരുന്നു.സിനിമ കണ്ടു മടങ്ങി വരുന്ന വഴിയില്‍ അങ്ങാടിയില്‍ വില്‍ക്കാന്‍
വച്ചിരിക്കുന്ന പ്ലാസ്റ്റിക് പെട്ടി
സ്കൂളില്‍ കൊണ്ടുപോകാന്‍ വാങ്ങിതരുവാനായി ഞാന്‍ വാശി പിടിച്ചു.തുണി
കൊണ്ടുള്ള തോള്‍ സഞ്ചി ആയിരുന്നു എനിക്കും ചേട്ടനും ഉണ്ടായിരുന്നത്.
വാടക
കൃത്യമായി നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഞങ്ങള്‍ക്ക് ആ വീട്ടില്‍ നിന്നും ഒഴിയേണ്ടി വന്നു.ആ
വീടിന്നു അടുത്തായി തന്നെ , പാടത്
നിന്നിരുന്ന മുളകൊണ്ടു ഉണ്ടാക്കിയ ഒരു വീട്ടിലേക്കു താമസം മാറി.പാണ്ടവര്‍ക്ക്
താമസിക്കാന്‍ ലഭിച്ച അരക്കില്ലം പോലെ തോന്നിച്ചു അത്. മുളകൊണ്ടു ഉണ്ടാക്കിയതിനാല്‍
പ്രതലം എല്ലാം ഉയര്‍ന്നും താഴ്ന്നും ആയതിനാല്‍ ഇരിക്കുമ്പോഴും കിടക്കുമ്പോഴും
എല്ലാം അസ്വസ്ഥത അനുഭവപെട്ടു. പാടത്തിന്റെ നടുവില്‍ ആയതിനാല്‍ കൊക്കുകള്‍
,കാക്കകള്‍,തവളകള്‍ ,പാമ്പുകള്‍ എല്ലാം
തന്നെ അവിടത്തെ സ്ഥിരം കാഴ്ചകള്‍ ആയി.ഭീതി നിറഞ്ഞ മുഖ ഭാവവുമായി നീര്‍ക്കോലികള്‍
വീടിന്റെ അടുക്കള ഭാഗത്ത് കാണപെട്ടു.മത്സ്യാവ ശിഷ്ടങ്ങള്‍ കഴിക്കുവാന്‍ ആണ് അവ കാത്തു നില്‍ക്കുന്നത്
എന്ന് എനിക്ക് മനസ്സിലായി.
ഞങ്ങള്‍
അവിടെ താമസിക്കുമ്പോള്‍ ആണ് മാമന്‍
ശഭരിമലയില്‍ പോകുന്നത്.തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നാണ് മാമന്‍ കേട്ട്
നിറച്ചത്.ഞങ്ങള്‍ എല്ലാം അപ്പോള്‍ അവിടെ ഉണ്ടായിരുന്നു.മാമന്‍ യാത്ര ആയപ്പോള്‍
അമ്മമ്മ കണ്ണീര്‍ തൂകി.ക്ഷേത്ര വളപ്പില്‍
തളച്ചിരുന്ന ഒരു ആന ഞങ്ങളെ നോക്കി ശരീരം ഇളക്കി കൊണ്ട് ഞങ്ങളെ തുമ്പി കൈ നീട്ടി
കൊണ്ട് വിളിക്കാന്‍ തുടങ്ങി.അതിനു എന്തെങ്കിലും കഴിക്കാന്‍ വേണ്ടിയാകും അങ്ങനെ
ചെയ്ധത് എന്ന് മനസ്സിലായി.അമ്പലത്തിനു അരികില്‍ ഉള്ള കടയില്‍ നിന്ന് സ്വാമി അയ്യപ്പന്‍റെ
പടം വാങ്ങി.അത് ഫ്രെയിം ചെയ്തിരുന്നു.ഭസ്മവും വാങ്ങി.
പാടത്തെ
വീട്ടിലെ താമസം ഞങ്ങള്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നു.ഞങ്ങള്‍ ഇരിഞാലകുട യിലുള്ള
ചന്ദ്രിക സോപ്പ് നിര്‍മാണ കമ്പനിയുടെ അടുത്തായി,ഒരു ടീച്ചറുടെ വാടക വീട്ടില്‍
താമസം ആരംഭിച്ചു.രണ്ടു ദിവസം മാത്രമാണ് അവിടെ താമസിച്ചത്.അവടുത്തെ സ്ഥിതി
ഗതികള്‍ അത്ര പന്തി യല്ല എന്ന് അച്ഛനും അമ്മയും മനസ്സിലാക്കിയപ്പോള്‍ ഞങ്ങള്‍
കിഴുതാണി യിലുള്ള ഒരു വീട്ടിലേക്കു താമസം മാറി.എന്റെ കയ്യില്‍ ഉണ്ടായിരുന്ന സ്വാമി
അയ്യപ്പന്‍റെ പടം അവര്‍ കൈക്കലാക്കി.
കടു
എന്ന ഇരട്ടപെരുള്ള ഉടമസ്ഥന്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.അയാളുടെ പെണ്മക്കള്‍
ഞങ്ങള്‍ക്ക് കൂട്ടുകാരായി.പിന്നെ അവിടുത്തെ മറ്റു കുട്ട്കളും ഉണ്ടായിരുന്നു.വീടിനു
അടുത്തുള്ള മരത്തില്‍ ഊഞ്ഞാല് കെട്ടി അതില്‍ ഞങ്ങള്‍ വെറ്റില കെട്ടും ,പോകേല
കെട്ടും ആടുമായിരുന്നു.കളിക്കുവാനായി അയലത്തെ വീട്ടിലെ ഒരു പാവം പയ്യനും
ഉണ്ടായിരുന്നു.ഇടക്ക് പൂക്കള്‍ പറിക്കാന്‍ പോയത് എനിക്ക് ഓര്മ വന്നു.കടലാസ് പൂവിനെ
പോലെ തോന്നിപിക്കുന്ന ഒരുതരം കാട്ടുപൂവ് ആയിരുന്നു അത്.ആ വീട്ടില്‍ ഒരു പഴയ
ടി.വി ഉണ്ടായിരുന്നു.അതിനു മരത്തിന്റെ
ഷട്ടര്‍ ഉണ്ടായിരുന്നു.മഹാഭാരതം കാണാന്‍ തുടങ്ങിയത് അവിടെ വച്ചാണ്.എല്ലാവരും
ഉണ്ടാകും അപ്പോള്‍.നല്ല രസമുള്ള ദിനങ്ങള്‍ ആയിരുന്നു.
ഒരിക്കല്‍ കടയില്‍ ചേച്ചിമാരുടെ കൂടെ പോയപ്പോള്‍ തിരക്ക്
കാരണം സമയം വൈകി വീട്ടില്‍ എത്തിയതിനു അമ്മ നല്ല വഴക്ക് പാഞ്ഞു.പക്ഷെ അധികം ദൂരം
ഒന്നും ഞങ്ങള്‍ പോയിരുന്നുള്ള എന്ന് എനിക്ക് പിന്നീട് മനസ്സിലായി.
എന്റെ
മാമ്മാട്ടി കുട്ടി യമ്മ എന്നാ സിനിമ എന്നില്‍ സ്വാധീനം ചെലുത്തി.അച്ഛന്‍ കൊണ്ട്
വന്ന വാക്ക് മെന്‍ സെറ്റ് ന്റെ ഇ യര്‍
ഫോണ്‍ ഉപയോഗിച്ച് ഞാന്‍ ഡോക്ടറെ പോലെ പരിശോധിക്കുവാന്‍ തുടങ്ങി.ബേബി ശാലിനി
ആയിരുന്നു അതിലെ ബാല താരം.
ആ
വീട്ടില്‍ താമസിക്കുമ്പോള്‍ ആണ് ഞാന്‍ ദൈ വങ്ങളുടെ പടങ്ങള്‍ ശ്രദികാന്‍ തുടങ്ങിയത്.അതില്‍ എനിക്കിപോള്‍ ഓര്മ വരുന്നത്
കുഞ്ഞികൃഷ്ണന്‍ കയ്യില്‍ വെണ്ണയും എടുത്തു മുട്ടുകുത്തി നില്‍ക്കുന്നതാണ്.നിലത്തു
കളിപ്പാട്ടങ്ങള്‍ ഇരുപ്പുണ്ട്.എന്നെ തന്നെ പുഞ്ചിരിച്ചു നോക്കുന്നത് പോലെ എനിക്ക്
തോന്നി.ഞാന്‍ മാറി നിന്ന് നോക്കുമ്പോഴും കണ്ണന്റെ നോട്ടം എന്റെ മേല്‍ തന്നെ
ആയിരുന്നു.എനിക്ക് അദ്ഭുതം തോന്നി.
മിക്ക
വാടക വീടുകളില്‍ നിന്നും ഉള്ള താമസം മാറുന്നതിനുള്ള കാരണം വീട്ടു വാടക കൃത്യമായി
നല്‍കുവാന്‍ അച്ഛന് സാധിക്കാത്ത തായിരുന്നു.അതെല്ലാം പിന്നീടാണ് മനസിലാക്കാന്‍
സാധിച്ചത്.അങ്ങനെ അവിടെ താമസികുന്നതിനിടയില്‍ ആണ് അമ്മമ്മ യുടെ വരവ്.കാറ് കുളങ്ങര
എന്നാ സ്ഥലത്ത് സ്ഥലം വിലകുരവിനു വാങ്ങി അവിടെ ഒരുമിച്ചു വീട് കെട്ടി താമസിക്കാം
എന്നാ ആശയവും ആയാണ് വരവ്.അങ്ങനെ അവിടെ സ്ഥലം വാങ്ങി .അത് വിദ്യന്‍
എന്ന് പേരുള്ള ഒരു കള്ളുചെത് കാരന്റെ ആയിരുന്നു.ഓലകൊണ്ട് വീട് മേഞ്ഞു
താമസമായി.ഞങ്ങള്‍ താമസം തുടങ്ങി.
ഞങ്ങളുടെ
വീടിനു പുറകില്‍ ആയി ഒരു സര്‍പ്പക്കാവ് ഉണ്ടായിരുന്നു.വീടിനു മുന്‍പിലുള്ള
വിശാലമായ പറമ്പ് മൂസ് എന്നാ ആളുടെ ആയിരുന്നു.വീടിനു അടുത്ത് തന്നെ
ആയിരുന്നുബേബി,ജയചന്ദ്രന്‍,സുധീര്‍
എന്നിവരുടെ വീടുകള്‍.അവര്‍ മാമന്റെ കൂട്ടുകാരായിരുന്നു.ഞങ്ങളും അവര്‍ക്ക്
പ്രിയ്യപെട്ടവര്‍ ആയിരുന്നു.
ബേബി
നന്നായി ചിത്രം വരയ്ക്കുമായിരുന്നു.ബാലമംഗളം ചിത്ര കഥ പുസ്തകം കിട്ടി കഴിഞ്ഞാല്‍
ബേബി വായന കഴിഞ്ഞു ഞങ്ങള്‍ക്ക് തരുമായിരുന്നു.അത് വാങ്ങുവാനായി ഞാനും ചേട്ടനും
ബേബി യുടെ വീട്ടിലേക്കു
രാവിലെ തന്നെ ഓടി പോകാറുണ്ട്.അതിലുള്ള പക്രുവിനെയും ,ദിങ്കനെയും കളര്‍ പെന്‍സില്‍
ഉപയോഗിച്ച് വരച്ചു ബേബി ഞങ്ങള്‍ക്ക് നല്‍കാറുണ്ട്.എനിക്കും
വരക്കാനുള്ള താല്പര്യം ജനിച്ചത് ബേബി യുടെ ആ ചിത്രങ്ങളില്‍ നിന്നാകാം.
ജയചന്ദ്രന്‍
ചേട്ടന്‍ മാമന്റെ കൂട്ടുകാരനാണ്.അവരുടെ ഓടു മേഞ്ഞ ഒരു പഴയ വീടാണ്.വീടിന്റെ മുന്‍പില്‍
ചാണകം എല്ലാം മെഴുകിയിരുന്നു.ഒരു തുളസിത്തറയും ഉണ്ടായിരുന്നു.അവരുടെ വീട്ടില്‍ പശു
ക്കളെ വളര്‍ത്തിയിരുന്നു.ഞാന്‍ രാവിലെ അവരുടെ വീട്ടില്‍ നിന്ന് പാല് വാങ്ങാന്‍
പോകുമായിരുന്നു.വീടിന്റെ മുറ്റത് ഞങ്ങള്‍ പമ്പരം കൊത് കളിക്കുമായിരുന്നു.എനിക്ക്
കളിക്കാന്‍ അറിയില്ലായിരുന്നു.ചേട്ടനും മാമനും മറ്റെല്ലാവരും അതിവേഗം പമ്പരം
ചുറ്റി കറക്കുമായിരുന്നു.അവരുടെ വീട്ടില്‍ വച്ചാണ് ഞാന്‍ പശുവിന്റെ പ്രസവം
കണ്ടത്.അവിടെ നോക്കി നില്ന്നതിനു ജയന്‍ ചേട്ടന്റെ അച്ഛന്‍ ഞങ്ങളെ ശാസിച്ചു.
അവരുടെ
വീടിന്റെ അടുത്തായി നില്‍ക്കുന്ന ഇരുമ്പന്‍ പുളിമര ത്തില്‍ നിന്നും ഞങ്ങള്‍ പുളി പറിച്ചു,മുളക്
ചെടിയില്‍ നിന്നും പരിച ചെറിയ മുളകും ,ഉപ്പും ചേര്‍ത്ത് കഴിക്കാറുണ്ട്.നല്ല സ്വാദു ഉണ്ടായിരുന്നു.ഓര്‍ക്കുമ്പോള്‍
ഇ പ്പോള്‍ വായില്‍ വെള്ളം വരുന്നു.
ഞങ്ങള്‍
രണ്ടാം തരത്തില്‍ പഠിക്കുവാനായി പൊറത്തിശ്ശേരിയിലെ
മഹാത്മാ സ്കൂള്‍ലേക്ക് മാറി. മാമന്റെ കൂടെയാണ് ഞങ്ങള്‍ സ്കൂളില്‍ പോകാറുള്ളത്. രണ്ടാം
താരവും മൂന്നാം തരവും ഞങ്ങള്‍ അവിടെ പഠിച്ചു.സ്കൂള്‍ തുറക്കുമ്പോള്‍ ഉള്ള നല്ല
മഴയും കൊണ്ടാണ് സ്കൂളില്‍ പോയത്.മൂസിന്റെ മനയോടു ചേര്‍ന്നാണ് ഞങ്ങള്‍
പോയത്.വഴിയില്‍ ചക്കയെല്ലാം വീണു മഴ കൊണ്ട് നനഞ്ഞു ചീഞ്ഞ മണം എല്ലാം പരന്നിരിക്കും.ചക്കകുരുക്കള്‍
അങ്ങിങ്ങായി വഴിയില്‍ ചിതറി കിടന്നു.
പോകുന്ന
വഴിയിലെ കാഴ്ചകള്‍ എല്ലാം കണ്ടുകൊണ്ടാണ്
ഞങ്ങള്‍ പോകുക.വഴിയില്‍ ,മനസ്സില്‍ ഭീതി തോന്നിപ്പിക്കുന്ന ഒരു ആല്‍മരം തല ഉയര്‍ത്തി
നില്‍പ്പുണ്ട്.അതിന്റ ചില്ലയില്‍ ഇരുന്നു ഒരു മൂങ്ങ എന്നും ഞങ്ങളെ നോക്കി കണ്ണ്‍ കണ്ണുരുട്ടുന്ന ഉരുട്ടാറുണ്ട്. ഞങ്ങള്‍ അതില്‍ യക്ഷി പാര്‍ക്കുന്നുണ്ടാകും എന്ന് കരുതി
അവിടെ എത്തുമ്പോള്‍ നടത്തത്തിന്റെ വേഗം കൂട്ടാറുണ്ട്.
മൂസ്സിന്റെ
പറമ്പിലൂടെ ഉള്ള സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞപ്പോള്‍ ഒരിക്കല്‍ അമ്മമ്മ പാടത്തിലൂടെ
ഞങ്ങളെ സ്കൂളിലേക്ക് കൊണ്ട് പോയി.അന്ന് പാടത് മുഴുവനും വെള്ളം
നിറഞ്ഞിരുന്നു.ഞങ്ങളെയും കൂട്ടി അമ്മമ്മ വെള്ളത്തിലൂടെ നീങ്ങി.ഞങ്ങളുടെ യൂണി ഫോം
എല്ലാം നനഞ്ഞു കുതിര്‍ന്നു.സ്കൂളില്‍ എത്തിയത് വൈകി യാണ്.ഞാനും ചേട്ടനും തണുത്ത വിറക്കുന്നുണ്ടായിരുന്നു.
വിദ്യന്‍ എന്ന ചെത്ത് കാരന്റെ സ്ഥലമായിരുന്നു ഞങ്ങള്‍
വാങ്ങിയിരുന്നത്.അടുത്തുള്ള അയാളുടെ സ്ഥലത്ത്
രാത്രിയില്‍ മദ്യപിച്ചുവന്നു ബഹളം വെക്കാറുണ്ടായിരുന്നു.അയാളുടെ മകള്‍
ഞങ്ങള്‍ പഠിക്കുന്ന സ്കൂളില്‍ തന്നെ ആയിരുന്നു.
മൂസ്
എന്ന് പറഞ്ഞ ആള്‍ ധാരാളം സ്വത്തും പ്രതാപവും ഉള്ള ആള്‍ ആയിരുന്നു.അയാളുടെ വീട്
നിന്നിരുന്നത് ഏക്കറോളം വരുന്ന വിശാലമായ അയാളുടെ പറമ്പില്‍ ആയിരുന്നു.അയാളുടെ
ഭാര്യയും,മക്കളും പിന്നെ അയാളുടെ ശിങ്കിടികളും അവിടെ ഉണ്ടായിരുന്നു.ഞങ്ങളുടെ വീട്
അയാളുടെ പറമ്പിന്റെ തെക്ക് ഭാഗത്തിന് അഭിമുഖം ആയിട്ടായിരുന്നു.ഞങ്ങള്‍ സ്കൂളില്‍
പോയി മടങ്ങി വരുന്ന സമയത്ത് ഞങ്ങള്‍ക്ക് ജനാലയിലൂടെ സുഖിയന്‍ കഴിക്കാന്‍ നല്‍കിയത്
ഓര്‍മയുണ്ട്.ആദ്യമായാണ് അന്ന് അത് കഴിക്കുന്നത്.നല്ല രുചി ആയിരുന്നു.
പുറമേ
നല്ലവര്‍ എന്ന് തോന്നിക്കുന്ന പലരും ,നമ്മള്‍ ധരിക്കുന്നത് പോലെ നല്ലവര്‍
ആകണമെന്നില്ല എന്ന പാഠം ഞങ്ങള്‍ അധികം താമസിയാതെ മനസ്സിലാക്കി.മേല്‍ പറഞ്ഞ മൂസ്സും
കൂട്ടാളികളും ഞങ്ങള്‍ക്ക് ദ്രോഹം ചെയ്തിരുന്നു.രാത്രിയില്‍ ഞങ്ങളുടെ ഓലപ്പുര യുടെ
മേല്‍ കല്ലെറിയുക എന്നതായിരുന്നു അവരുടെ ഒരു വിനോദം.ഞങ്ങളുടെ ഉറക്കം കെടുത്തിയ
അവര്‍ രാത്രിയില്‍ വീടിനു പുറത്തു നിന്ന് ഞങ്ങളെ ഭയപെടുതാന്‍ തുടങ്ങി.അന്ന്
മണ്ണെണ്ണ വിളക് ആണ് ഉണ്ടായിരുന്നത്.കറന്റ് ഇല്ലാത്തതിനാല്‍ ഇരുട്ടാകും അവിടം.ഒരു
ദിവസം സഹി കെട്ട അച്ഛന്‍ രാത്രിയില്‍ ഞങ്ങളെ ശല്ല്യം ചെയ്യാന്‍ പതുങ്ങി വന്ന മൂസിനെ തയ്യാറാക്കി വെച്ച മുളവടി
കൊണ്ട് അടിച്ചോടിച്ചു.അയാള്‍ ജീവനും കൊണ്ട് ഓടി രക്ഷപെട്ടു.പിന്നീട് അത് പോലീസെ
കേസ് ആയെന്നും ആ സംഭവം അവിടെ നിന്നുള്ള ഞങ്ങളുടെ വീട് മാറ്റത്തിനും കാരണമായെന്നും
ഞാന്‍ കരുതുന്നു.
വീട് പാടതിനടുതായതിനാല്‍ ഞങ്ങള്‍
പാടത് കളിക്കാന്‍ പോകാറുണ്ട്.പാടത് വെള്ളം നിറയുന്ന സമയത്ത് ഞങ്ങള്‍ തോര്‍ത്ത്
മുണ്ടുപയോഗിച്ചു മീന്‍ പിടിക്കാറുണ്ട്.വേനല്‍ ക്കാലത്ത് പാടത് കൂടെ നടക്കുമ്പോള്‍
കാലില്‍ കൊയ്ത്തിനു ശേഷം പൊന്തി നില്‍ക്കുന്ന നെല്‍ ചെടിയുടെ കട ഭാഗം കൊണ്ട്
വേദനിക്കാറുണ്ട്.പാടത്തിനോടു ചേര്‍ന്ന വീട്ടിലെ പറമ്പില്‍ നിന്നും ഞങ്ങള്‍ പഴുത്ത കുടംപുളി
പൊട്ടിച്ചു അതിലെ കുരു കഴിക്കാറുണ്ട്.നല്ല സ്വാദാ യിരുക്കും.
പാടത്തേക്കു
ഇറങ്ങുന്ന ഭാഗത്ത് തന്നെയായി മൂസിന്റെ പറമ്പില്‍ വലിയ കുളവും ,കൈതക്കാടും
ഉണ്ടായിരുന്നു.ആ കൈതക്കാട്ടില്‍ ധാരാളം പാമ്പുകള്‍ ഉണ്ടായിരുന്നു.പാടത്തേക്ക്
ഞങ്ങള്‍ എടാ വഴിയിലൂടെ ഇറങ്ങുമ്പോള്‍ ശരം വിട്ട വേഗത്തില്‍ ഞങ്ങളെ ഭയപെടുതികൊണ്ട്
ചേര പാമ്പുകള്‍ പൊന്തക്കാടുകളില്‍ മറ യാരുണ്ട്.രണ്ടാം ക്ലാസ്സിലെ മലയാള പാഠം
പുസ്തകത്തിന്റെ പുറം ചട്ടയില്‍ അച്ചടിച്ചിട്ടുള്ള, പാടത് സാധാരണ യായി കാണാറുള്ള
പക്ഷിയെ ഞങ്ങള്‍ കൌതുകത്തോടെ നോക്കി നില്‍ക്കാറുണ്ട്.അത് വിചിത്രമായ ഒരു സ്വരം
ഉണ്ടാക്കി കൊണ്ടിരുന്നു.അതിന്റെ മുട്ടകള്‍ കാണാതെ അത് പരിഭ്രമിച്ചതാകുമെന്ന് ഞാന്‍
കരുതി.
ഒരിക്കല്‍
വേനല്‍ ക്കാലത്ത് കിണറിലെ വെള്ളം വറ്റിയ പോല്‍ വെള്ളം എടുക്കാനായി പാടത്തേക്കു
അമ്മയുടെ കൂടെ ഞാനും പോയി.തിരികെ വെള്ളവുമായി വരുമ്പോള്‍ ഒരു നായ ക്കുഞ്ഞിന്റെ
കരച്ചില്‍ കേട്ട്.വെള്ളം കിട്ടാതെ വെയില്‍ കൊണ്ട് തളര്‍ന്ന ആ സാധു ജീവിയെ അമ്മ
വീട്ടില്‍ കൊണ്ട് വന്നു പരിരക്ഷിച്ചു.അമ്മ കോഴികളെ വളര്‍ത്തിയിരുന്നു.വീടിന്റെ
ഒഴിഞ്ഞ ഭാഗത്ത് മരച്ചീനിയും ,പയറും കൃഷി ചെയ്തു.പുരപ്പുറത്തു മതങ്ങ വള്ളി പടര്‍ത്തി.വിളവെടുക്കുകയും
ചെയ്തു.
ഞങ്ങള്‍
സാധാരണ വെള്ളം എടുക്കാറുള്ളത് അടുത്തുള്ള കൈവരിയില്ലാത്ത കിണറ്റില്‍ നിന്നാണ്.ആ
കിണറിന്റെ ഉള്ളില്‍ ഒരു പൊന്മാന്‍ കൂട് കൂട്ടിയിരുന്നു.വെള്ളം കോരാനായി
തയ്യാറാക്കിയ മരത്തിന്റെ കൈവരിയില്‍ വന്നിരിക്കുന്നത് ഞങ്ങള്‍ കൌതുകത്തോടെ നോക്കി
നില്‍ക്കാറുണ്ട്.ഇടക്ക് അതിന്റെ മുട്ടകള്‍ വെള്ളം കോരുമ്പോള്‍ ഞങ്ങള്‍ക്ക്
കിട്ടാറുണ്ട്.ആ മുട്ടകളില്‍ നിന്ന് കുഞ്ഞുങ്ങള്‍ വിരിഞ്ഞു ഇറങ്ങ് മെന്നു ഞാന്‍
കരുതി.
ഒരിക്കല്‍
അച്ഛന്‍ ജോലികഴിഞ്ഞ് വന്നപ്പോള്‍ ഒരു ചെറിയ പഴയ സൈക്കിള്‍ കൊണ്ട് വന്നു.എനിക്ക്
പനി ആയിരുന്നു.ആയതിനാല്‍ ഞാന്‍ അച്ഛന്റെ മടിയില്‍ തന്നെയിരുന്നു.മാമന്‍ ഒരു വിളക്
കൊളുത്തി പുറത്തു വെചൂ.ചേട്ടന്‍ അതിനു ചുറ്റും സൈക്കിള്‍ കൊണ്ട് വലം വെക്കാന്‍
തുടങ്ങി.ഒരു സൈക്കിള്‍ അഭ്യാസിയെ പോലെ.പിന്നെ എന്റെ പനി മാറി യപ്പോള്‍ ഞാനും
സൈക്കിള്‍ ഓടിക്കാന്‍ തുടങ്ങി.സൈക്കിള്‍ ഞങ്ങള്‍ മാറി മാറി ഓടിച്ചു.ഒരു വട്ടം ബേബി
ഞങ്ങളെയും കൊണ്ട് സൈക്ലില്‍ വരുന്ന വഴി നിയന്ത്രണം നഷ്ട്ടപെട്ടു അടുത്തുള്ള
തെങ്ങിന്‍ കുഴിയില്‍ വീണു.കാര്യമായീട്ടു ഒന്നും പറ്റിയില്ല....
ഒരിക്കല്‍
ഞാനും ചേട്ടനും മാമന്റെ കൂടെ പ്രാവിനെ വാങ്ങാനായി പോയി.അടുത്ത് എവിടെയോ ആണ്.പക്ഷെ
ഓര്മ കിട്ടുന്നില്ല.വെളുത്ത നിറത്തില്‍ ഉള്ളതും പിന്നെ വെളുപ്പില്‍ കറുത്ത നിറം
ചെരന്നത് മായ പ്രാവുകള്‍ ആയിരുന്നു.കൊണ്ട് വന്ന അന്ന് അവയെ കൂട്ടില്‍
ആക്കി.തീറ്റയും വെള്ളവും നല്‍കി.അടുത്ത ദിവസം അവ ഇണങ്ങും എന്ന് കരുതി ഞങ്ങള്‍ അവയെ
കൂട് തുറന്നു പുറത്തിറക്കി.അവ ആദ്യം പുര പുറത്തു കയറി ഇരുന്നു.പിന്നീട് അവ
പറന്നുപോയി.ഞങ്ങള്‍ നോക്കി നിന്ന്.
പിന്നീട്
വാങ്ങിയത് ഒരു ജോഡി മുയല്‍ കുഞ്ഞുങ്ങളെ.നല്ല തൂവെള്ള നിറത്തിലുള്ളത്.അച്ഛന്‍
അങ്ങാടിയില്‍ നിന്ന് തക്കാളി പെട്ടി കൊണ്ടുവന്നു നല്ല ഒന്നാന്തരം ഒരു കൂട്
ഒരുക്കി.
മുയല്കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണത്തിനായി ഞാനും ചേട്ടനും കൂടി സൈക്ലില്‍
പോയി അപ്പ ചെടിയുടെ ഇലകള്‍ പറിക്കുമായിരുന്നു.ഒപ്പം തന്നെ വഴിയരികിലെ വേലി
ക്കരികില്‍ നിന്നിരുന്ന ചുവന്ന ചീര ചെടിയുടെ ഇലകളും നുള്ളും.കുറച്ചു നാള്‍
കഴിഞ്ഞപ്പോള്‍ പെണ് മുയല്‍ പ്രസവിക്കാന്‍
തയ്യാരായത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി.അതിന്റെ ശരീരത്ലെ പൂടകള്‍ പൊഴിക്കാന്‍
തുടങ്ങി.ആണ്‍ മുയലിനെ മാറ്റിയിട്ടു.കൂടിനുള്ളില്‍ ഞങ്ങള്‍ കടലാസ്സു കഷ്ണങ്ങള്‍ ഇട്ടു
കൊടുത്തു.
ഒരു
ദിവസം ഞാന്‍ ഉണര്‍ന്നപ്പോള്‍ മുയല്‍ പ്രസവിച്ചിരിക്കുന്നു.മാംസ കഷണങ്ങള്‍ പോലെ
തോന്നിക്കുന്ന അഞ്ചോ ആരോ കുഞ്ഞുങ്ങള്‍!!.അമ്മ അവയെ ഭദ്രമായി എടുത്തു പൊതിഞ്ഞു ചൂട്
നല്‍കി.ജീവ ജാലങ്ങലോടുള്ള കരുണയും സ്നേഹവും ആണ് അമ്മയില്‍ നിന്ന് എനിക്കും
ചേട്ടനും പകര്‍ന്നു കിട്ടിയത് എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്.
ഒരു
ദിവസം രാത്രിയില്‍ ഒരു പൂച്ച കുഞ്ഞിന്റെ
കരച്ചില്‍ കെട്ടൂ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന്.ചാര നിറം ഉള്ള ഒരു പൂച്ച
കുഞ്ഞായിരുന്നു.മമ്മ അതിനെ എടുത്തു കൊണ്ട് വന്നു അതിന്റെ ചുണ്ടില്‍ വെളിച്ചെണ്ണ
പുരട്ടി.അങ്ങിനെ ചെയ്‌താല്‍ അത് വീട് വിട്ടു പോകില്ല എന്ന് അമ്മമ്മ
പറയുന്നുണ്ടായിരുന്നു.എല്ലാ ജീവ ജാലങ്ങള്‍ക്കും അമ്മ അഭയം നല്‍കി.ആ വീട് വിശന്നു
തളര്‍ന്ന ജീവികള്‍ക്ക് വിരുന്നീകി.അമ്മ ആതിഥേയ ആയിരുന്നു.ആ ജീവികള്‍ ഞങ്ങളുടെ
സ്ഥിര താമസക്കാരായ അതിഥികളും.
അമ്മമ്മയുടെയും
അമ്മയുടെയും മേമ്മയുടെയും വിനോദം മംഗളം,മനോരമ എന്നീ ആഴ്ച പതിപ്പുകള്‍ വായിക്കുക എന്നതായിരുന്നു.അമ്മമ്മ അതിലെ നോവല്‍
ഉറക്കെ വായിക്കുകയും ,അമ്മയോ ,മേമ്മയോ അമ്മമ്മയുടെ തലയിലെ പേന്‍ നോക്കുകയോ ചെയ്യുമായിരുന്നു.അതുപോലെ
തിരിച്ചും.ഞാന്‍ അതിലെ ചിത്രങ്ങളും,ചെറു കഥകളും നോക്കാറുണ്ട്.അതില്‍ ഓര്‍മയില്‍
വരുന്നത് ചിത്ര ശലഭം ആയി മാറിയ ഒരു പെണ്‍കുട്ടിയും അവളുടെ കാമുകന്റെയും
കഥയാണ്.പിന്നെ കാര്‍ട്ടൂണ്‍ ആയ മത്തായിച്ചനും,ഹാസ്യ നോവല്‍ ആയ അന്തോണി പുരതേ
രാത്രികളും.
ഇടക്ക് ഞങ്ങള്‍ അവധി ദിനങ്ങളില്‍ എല്ലാവരും കൂടെ സിനിമ കാണാനായി
ഇരിഞാലകുട യിലെ സിനിമ തിയ്യറ്റര്‍ ആയ
പ്രഭാതിലും,അല്ലെങ്കില്‍ സിന്ധു വിലും
പോകാറുണ്ട്.ഇടക്ക് മാപ്രാണതുള്ള വര്‍ണ യിലും പോകാറുണ്ട്.
മേമ്മ ഇടക്ക് കല്ല് കളിക്കുന്നത് കണ്ടിട്ടുണ്ട്.ഒരു കല്ല്
മുകളിലേക്ക് ഇട്ടു കൊണ്ട് അത് താഴെ വീഴ് ന്നതിനു മുന്‍പ് താഴെയുള്ള ഒരു കല്ല്
എടുത്തു കൊണ്ട് മുകളിലേ ക്ക് ഇട്ട കല്ല് പിടിക്കുക.അത് ചെയ്യുവാന്‍ നല്ല വേഗം
വേണമെന്ന് എനിക്ക് മനസിലായി.
മെമ്മ പഠിച്ചിരുന്നത് ഇടതിരുതിയിലുള്ള സിസ്റ്റര്‍ മാര്‍ നടത്തുന്ന
ഒരു കോണ്‍വെന്റില്‍ നിന്നാണ്.ഇടക്ക് ഞങ്ങള്‍ പോയി കാണാറുണ്ട്.അവിടെ ഒരു ദിവസം
പോയപ്പോള്‍ എന്നെയും ചേട്ടനെയും മെമ്മ അവിടുത്തെ മെസ്സില്‍ കൊണ്ട് പോയി ഇറച്ചിയും
ചോറും നല്‍കി.നല്ല സ്വാധായിരുന്നു.പിന്നെ എനിക്ക് മേമ്മയുടെ പഴയ ഡ്രോയിംഗ് ബുക്ക്
നല്കിയതും,മേമ്മയുടെ ഓട്ടോഗ്രാഫ് വായിച്ചതും എല്ലാം നല്ല ഓര്‍മയുണ്ട്.മേമ്മക്ക്
അവിടെ നിന്ന് പോരുമ്പോള്‍ ഒരു താജ്മഹല്‍ ആണ് ഗിഫ്റ്റ് ആയി കിട്ടിയത്.അത് വൈദ്യുതി
കൊടുത്താല്‍ രാത്രിയില്‍ അത് മിന്നി തിളങ്ങുമായിരുന്നു.
മാമന്‍
ആണ് ഞങ്ങളെ സ്കൂളില്‍ കൊണ്ട് പോകാറുള്ളത്.മാമനും അവിടെ തന്നെയാണ്
പഠിച്ചിരുന്നത്.ഞങ്ങള്‍ തമ്മില്‍ മൂന്നോ നാലോ വയസ്സിന്റെ വ്യത്യാസം മാത്രമേ
ഉണ്ടായിരുന്നുള്ളൂ.മാമന്‍ ഞങ്ങള്‍ക്ക് പുതിയ അമര്‍ ചിത്ര കഥകളും ,അമ്പിളി മാമനും
എല്ലാം പരിചയപെടുത്തി.ഞങ്ങള്‍ കാണ്‍കെ ഞങ്ങള്‍ക്ക് നല്‍കാതെ മാമന്‍ കഥാ
പുസ്തകങ്ങള്‍ വായിക്കുമായിരുന്നു.അപ്പോള്‍ ഞങ്ങള്‍ക്ക് സങ്കടം തോന്നാറുണ്ട്.പിന്നീട് മാമന്‍ ഞങ്ങള്‍ക്ക്
വായിക്കാന്‍ നല്‍കാറുണ്ട്.
ഒരിക്കല്‍
മാമന്‍ ഞങ്ങളുമായി വഴക്ക് കൂടിയപ്പോള്‍
എന്നെ പുറം കാലു കൊണ്ട് അടിച്ചു ത്പ്പിച്ചത് നല്ല ഓര്‍മയുണ്ട്.ഞാന്‍ ദൂരെ തെറിച്ചു
വീണു.അമ്മ മാമനെ ശാസിച്ചു.അവധി ദിനങ്ങളില്‍ മാമനും ഞങ്ങളും ചേര്‍ന്ന് കളി
വീടുണ്ടാക്കി.മൂന്നാം തരത്തില്‍ ആയിരുന്നു ഞാനും ചേട്ടനും.
വിശപ്പിന്റെ
വേദന ശരിക്കും മനസ്സിലാക്കിയത് അവിടെ വച്ചാണ്.അച്ഛന് വണ്ടിയോടിച്ചു കിട്ടുന്ന തുച്ചമായ പണം കൊണ്ട്
വീട്ടിലെ കാര്യങ്ങള്‍ ഒന്നും തന്നെ നടത്താന്‍ സാധിച്ചില്ല.ചിലപ്പോള്‍ വെറും
കയ്യോടെ ആയിരിക്കും വരാറ്.ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ.അതിനാല്‍ വീട്ടില്‍
അച്ഛനും അമ്മയും വഴക്ക് കൂടുക പതിവായിരുന്നു.
കഴിക്കാന്‍
ഒന്നും ഇല്ലാത്തതിനാല്‍ പറമ്പില്‍ നിന്നിരുന്ന ചേമ്പിന്‍ ചെടിയുടെ തണ്ട് നുറുക്കി
വേവിച്ചു കഴിച്ചു.അത് ചൊറിയുന്ന ഒരുതരം
ചേമ്പിന്‍ ചെടിയായിരുന്നു.നിവിര്‍ത്തി കേടുകൊണ്ട് ചെയ്തു പോയതായിരുന്നു.വീട്ടില്‍
ഒന്നും തന്നെ ഉണ്ടായിരുന്നില്ല.അച്ഛന്‍ വീട്ടില്‍ ഇല്ലായിരുന്നു.ഞാനും ചേട്ടനും
വിശപ്പ് സഹിക്കാനാകാതെ പുറത്ത് മണ്ണില്‍ കിടന്നുരുണ്ടു.അന്നാണ് വിശപ്പ്
എന്താണെന്ന് ശരിക്കും മനസ്സിലാക്കിയത്.ഞങ്ങളുടെ കരച്ചില്‍ അസ്സഹ്യമായപ്പോള്‍ അമ്മയും
അമ്മമ്മയും മാമനും കൂടി കാരുകുളങ്ങര യുള്ള നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ അരികില്‍
ഉള്ള ഒരു വീട്ടില്‍ പോയി ഭക്ഷണത്തിന് വേണ്ടി ഇരന്നു.അവര്‍ ഞങ്ങള്‍ക്ക് വയറു നിറയെ
ഭക്ഷണം തന്നു.നല്ല രുചിയുള്ള മീന്‍ കറിയും ഉണ്ടായിരുന്നു.അമ്മമ്മയും അമ്മയും
മാറിയിരുന്നു കഴിച്ചെന്നു തോന്നുന്നു.അമ്മയുടെയും അമ്മമ്മയുടെയും മുഖം വിളറി
വെളുത്തിരുന്നു.
ഞാനും ചേട്ടനും സ്കൂളില്‍ നിന്ന് ഉച്ചകഞ്ഞി കഴിക്കാന്‍ തുടങ്ങി.നല്ല
രുചിയായിരുന്നു പയര് നു.ഒരു ദിവസം അച്ഛന്‍
ഉച്ച കഴിഞ്ഞു സ്കൂളില്‍ എത്തി.അവസാന പീരീഡ് നു മുന്‍പ് ഉള്ള ഇടവേളയില്‍
ഞാനും ചേട്ടനും പുറത്തിറങ്ങി.അച്ഛന്‍ ഞങ്ങള്‍ക്ക് ചായയും പരിപ്പ് വടയും വാങ്ങി
തന്നു.ഞങ്ങളെ കരാഞ്ചിരയിലേക്ക് കൊണ്ട് പോയി.അച്ഛനും അമ്മയും വീട്ടില്‍
വഴക്കുണ്ടായിരുന്നു.
ഞങ്ങള്‍ വരേണ്ട സമയം ആയിട്ടും വീട്ടില്‍ എത്താത്തത് കാരണം അമ്മ
വ്യസനിച്ചു പോയി.ഞങ്ങള്‍ അച്ഛന്റെ കൂടെ പോയെന്നു അമ്മ ഞങ്ങളുടെ കൂട്ടുകാരില്‍
നിന്ന് അറിഞ്ഞു.അമ്മയും അമ്മമ്മയും പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.സ്റ്റേഷന്‍
ലേക്ക് അച്ഛന്‍ വിളിക്കപ്പെട്ടു.അമ്മയും അമ്മമ്മയും ഞങ്ങളെ കണ്ടപ്പോള്‍
നിലവിളിയായി.അവസാനം ഒറു തീര്‍പ്പായി.ഞങ്ങള്‍ അച്ഛനും അമ്മയ്ക്കും ഒപ്പം
വീട്ടിലേക്കു തിരിച്ചു.
ഞങ്ങള്‍ കാരുകുലങ്ങര യിലെ സ്ഥലം വിറ്റ് കാട്ടുങ്ങചിരയിലേക്ക് താമസം മാറി.അമ്മയും
മാമനും വേറെ താമസം ആരംഭിച്ചു.അച്ഛനും അമ്മയും ചേട്ടനും ഞാനും മാത്രമായി പുതിയ വാടക
വീട്ടില്‍.അത് അഞ്ച് കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ലൈന്‍ മുറി
ആയിരുന്നു.ഞങ്ങളുടെ ആടിനെയും ,മുയലിനെയും എല്ലാം അമ്മ ബേബി ക്ക് കൊടുത്തു.അമ്മയും
ഞങ്ങളും കരഞ്ഞു പോയി.ഞങ്ങളുടെ പൂച്ചകുഞ്ഞിനെ അമ്മ ഒരു സഞ്ചിക്കുള്ളില്‍ ആക്കി
പുതിയ വീട്ടിലേക്കു കൊണ്ട് പോന്നു.കോഴികള്‍ മിക്കതും സഞ്ചിക്കുള്ളില്‍ ഇരുന്നു
ശ്വാസം മുട്ടി ചത്തുപോയിരുന്നു.
ലത,ലതിക,കലയും,അമ്മയും,പ്യാരിചെചിയും മക്കളായ
നുനപ്പനും,രിപീഷും ,പിന്നെ പോലിസുകാരനും കുടുംബവും ആയിരുന്നു.അഞ്ചു കുടുംബങ്ങള്‍
അടുത്തടുത്തായി.ലൈന്‍ മുറികള്‍ എന്നാണ് അറിയപെടുക.ആ ദിനങ്ങള്‍ എല്ലാം തന്നെ എന്റെ
ജീവിതത്തില്‍ നല്ല സുഗമുള്ള ഓര്‍മ്മകള്‍ ഞങ്ങളുടെ അയല്‍ക്കാര്‍
ആതിരയും,അമ്മയും,അമ്മമ്മയും,പിന്നെ പിന്നെ സഹോദരികൾ ആയ ലത,കല ,ലതികയും അമ്മയും,പ്യാരി ചേച്ചിയും ഭർത്താവും കുട്ടികളായ നുണപ്പനും,സഹോദരനായ റിപീഷും.പിന്നെ ഒരു പോലീസ് കാരനും കുടുംബവും. .എനിക്കും
ചേട്ടനും ചുറ്റുമായി ഒരുപാട് സൌഹൃദങ്ങള്‍
ലഭിച്ചു.
ഞങ്ങളുടെ ലൈൻ വീടിന്റെ താഴെയുള്ള റോടിനു മറുവശത്തായിറുന്നു രമ്മ്യചേചിയുടെയും അനിയത്തിയായ സൌമ്യ യുടേയും വീട്.
വലിയൊരു വീടായിരുന്നു.അത് പണിയുന്ന സമയം
ഞങ്ങൾ അത് കണ്ടിട്ടുണ്ടായിരുന്നു
.മൊസൈക്കെല്ലാം പതിപ്പിക്കുന്ന യന്ത്രം
എല്ലാം അപ്പൊളാണു ഞങ്ങൾ കാണുന്നത് . രമ്മ്യ ചേചിയുടെ മുത്തശ്ശനു
ഞങ്ങളെ വലിയ കാര്യം ആയിരുന്നു.
ഇടക്കു എന്നേയും ചെട്ടനേയും വീടിലേക്കു വിളിച് പത്തിന്റേയൊ ഇരുപതിന്റെയൊ
നാണയ തുട്ടുകൾ നല്കാറുണ്ട്.ഞങ്ങൾ ഉറക്കെ പറഞ്ഞാൽ മാത്രമേ അപ്പൂപ്പനു കേൾക്കാൻ
കേൾക്കാൻ സാധിക്കാറുള്ളൂ.
ഞങ്ങളുടെ
വീടിനു എതിർ വശമായി റോഡ് മുറിച്ചു കടന്നാൽ റിനുവിൻറെ വീടാണ്.'അമ്മ സെലീത്തായും താമസിച്ചിരുന്നു.റീനുവിന്റെ ഉപ്പ ഗൾ ഫിൽ ആയിരുന്നു,ഞങ്ങൾ എല്ലാവരും വൈകുന്നേരം ആകുമ്പോൾ ടി വി കാണാൻ റീനുവിന്റെ വീട്ടിൽ ആണ് പോകാറുള്ളത്.അവിടെ വീടിന്റെ ഇറയത്ത് ഇരുന്നാണ് ഞങ്ങൾ ടി വി കാണാറുള്ളത്.പിന്നെ പ്രധാന വഴിയിലേക്ക് പോകുന്ന റോഡിനു ചേർന്നുള്ള മണിയേട്ടന്റെ കടയുടെ അടുത്തായിരുന്നു അനൂപും അശോകും അമ്മയോട് കൂടെ താമസിച്ചിരുന്നത്.അവരുടെ അയൽക്കാരായ ഒരു മുസ്ലിം കുടുംബവും താമസിച്ചിരുന്നു.
മൂന്നാം
ക്ലാസ്സിൻറെ ബാക്കി പകുതി ഞങ്ങൾ പോയിത്തുടങ്ങി.അവധി ദിനങ്ങൾ ഞങ്ങൾക്ക് ഉത്സവമായിരുന്നു.അയൽവീട്ടിലെ കുട്ടികളുമായി ഞങ്ങൾ വളരെ വേഗം സൗഹൃദമായി. കലച്ചേച്ചി,അനിയത്തിമാരായ ലതികയും,ലതയും ഒപ്പം ഉണ്ടായിരുന്നു.ഞങ്ങൾ ലാത്തികയേ പീക്കിരി എന്നാണ് കളിയാക്കി വിളിക്കാറ്.അവളെ വീട്ടുകാരും അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്. ലതയെ ഞങ്ങൾ മത്തങ്ങാ എന്ന് ഇടക്ക് കളിയാക്കി വിളിക്കുമ്പോൾ ഞങ്ങലെ ചെവി പൊട്ടുന്ന തരത്തിൽ ചീത്ത വിളിക്കുമായിരുന്നെങ്കിലും ലത പാവം ആയിരുന്നു. ഞങ്ങളുടെ സമ സമപ്രായം ആയിരുന്ന ലതിക നല്ല വികൃതി ആയിരുന്നു.
കഞ്ഞിയും
കറിയും വെച്ച് കളിക്കുക,ഒളിച്ചു കളിക്കുക ,അത്തി കളിക്കുക
,കഥാപുസ്തകം വായിക്കുക തുടങ്ങിയവ ആയിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്തെവിനോദങ്ങൾ .അന്ന് എനിക്ക് എട്ടും ചേട്ടന് ഒൻപതു വയസ്സും മാത്രം ആയിരുന്നു പ്രായം ..എല്ലാത്തിനും കൂടെ ഈ സഹോദരിമാർ ഉണ്ടായിരുന്നു .ഇവരുടെ അമ്മയാണ് ശാരദ ചേച്ചി .എപ്പോഴും വെറ്റിലമുറുക്കുന്നതു കാരണം ചുണ്ടെല്ലാം ചുമന്നു ഇരിക്കും..കണ്ണിൽ എപ്പോഴും ഒരു രൗദ്ര ഭാവം കാണാറുണ്ട് .എനിക്കും ചേട്ടനും നല്ല പേടി തോന്നിയിരുന്നു . പറഞ്ഞത് അനുസരിക്കാതെ ഇരിക്കുമ്പോൾ ഈ മൂവർ സഹോദരികൾ ആയ തന്റെ പെണ്മക്കളെ അവർ ഉച്ചത്തിൽ ശകാരിക്കുന്നത് ഇടക്ക് കേൾക്കാമായിരുന്നു.
കല
ചേച്ചിയുടെയും ,സഹോദരിമാരുടെയും അച്ഛൻ കോയമ്പത്തൂരിൽ ആണ് ജോലി ചെയ്തിരുന്നത് .ഇടക്കുള്ള അവധിയിൽ നാട്ടിൽ വരുമ്പോൾ അന്ന് വീട്ടിൽ നല്ല ആഘോഷമാണ് .ആ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരാറുണ്ട് .അടുത്തുള്ള കടയിൽ നിന്ന് ബലൂണുകളും മിഠായിയും വാങ്ങിക്കും.ഒരു ചെറിയ പ്ലാസ്റ്റിക് ട്യൂബിൽ കടുകുപോലെ ചെറിയ മണി മണിയായി മധുരമുള്ള മിഠായികൾ നിറച്ചതിനൊപ്പം അതിന്റെ അറ്റത്തായി ചെറിയ പ്ലാസ്റ്റിക് രൂപങ്ങൾ ഉണ്ടാകും.ബലൂൺ വീർപ്പിച്ചു വീർപ്പിച്ച് എൻ്റെ കവിളുകൾ വേദനിക്കും.പിന്നെ ബലൂണുകൾ തട്ടിക്കളിക്കും . അതിനിടയിൽ ബലൂൺ പൊട്ടി പോകുമ്പോൾ ഞങ്ങളുടെ സന്തോഷമെല്ലാം പമ്പ കടക്കും.പിന്നെ മറ്റുള്ളവരുടെ ബലൂണുകൾ പൊട്ടിക്കാൻ ഉള്ള തയ്യാറെടുപ്പാകും. പീക്കിരിയുടെ അച്ഛൻ കൊണ്ട് വന്ന ഒരു പ്രത്യേക തരം പെൻസിൽ എന്നേയും ചേട്ടനെയും കാണിക്കാതെ ഞങ്ങളേക്കാൾ കുറച്ചു മുതിർന്ന ഞങ്ങളുടെ അമ്മയുടെ സഹോദരന് അവർ രഹസ്യമായി നൽകാൻ ശ്രമിച്ചത് ഞങ്ങൾ കണ്ടു പിടിച്ചു .
ഡിസംബറിലെ
തണുപ്പുള്ള ദിനങ്ങളിൽ ഞങ്ങൾ സുഹൃത്തുക്കൾ എല്ലാരും കൂടി പുലർച്ചെ തന്നെ എണീറ്റ് കിണറ്റിൻ കരയിലെ പാറക്കൂട്ടങ്ങൾക്കരുകിൽ ഇരുന്നുകൊണ്ട് തീ കായുവാൻ കൂടാറുണ്ട്.അടിച്ചു കൂട്ടിയ കരിയിലകളും,ചവറുകളും അടുത്തുള്ള പാറക്കൂട്ടത്തിനരുകിൽ ഇട്ടു കത്തിക്കുമ്പോൾ ഉണ്ടാകുന്ന വെളുത്ത പുകയിൽ നിന്ന് കൊണ്ട് സ്വർഗം ആണെന്ന് പറഞ്ഞു കളിക്കാറുണ്ട് .
സെലീത്തായുടെ മകനായ റിനു എന്റെയും ചേട്ടന്റെയും കൂട്ടുകാരനാണ് .നാലാം ക്ലാസ്സിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു ലീസ്സുയ്സ് കോൺവെന്റിൽ പഠിച്ചത് .കഴുത്തിൽ പുലിപല്ലിൻറെ ലോക്കറ്റ് ഉള്ള സ്വർണ മാലയും ,കൈ ചെയിനുമായി ആണ്അവൻ ക്ലാസ്സിൽ വരാറ്.
ഞങ്ങൾ റീനുവിന്റെ വീട്ടിലാണ് ടി വി കാണാൻ പോകാറുണ്ടായിരുന്നത് .അവിടുത്തെ തിണ്ണയിൽ ഇരുന്നാണ് ഞങ്ങളും കൂട്ടുകാരും വീട്ടുകാരുമെല്ലാം ടി വി കാണാറ് .
റീനുവിൻറെ
വീട്ടിൽ ഒരു വെളുത്ത പൂവൻ കോഴി ഉണ്ടായിരുന്നു.റിനു അതിനെ മമ്മൂട്ടി എന്നാണു വിളിക്കാറുള്ളത് .അവൻ വിളിക്കുമ്പോൾ മമ്മൂട്ടി ദൂരത്തു നിന്നും ഓടി അവന്റെ അടുത്ത് വരും.
ഇടക്ക്
ഞങ്ങൾ റിനുവിന്റെ വീടിൻറെ പറമ്പിൽ കല്ലുകൊണ്ട് കളിക്കും,നെയിം സ്ലിപ്പുകൾ കിട്ടുന്നതിനു വേണ്ടി.
റീനുവിന്റെ
വീടിന്നകത്ത് അല്ലാഹുവിനെ പ്രകീർത്തിക്കുന്ന അറേബ്യൻ നാടുകളിൽ നിന്ന് കൊണ്ട് വന്ന, അറബിയിലോ ഉറുദുവിലോ
എഴുതിയ കസവുനൂലിൽ തുന്നിയ തുണികളിൽ കണ്ടിരുന്നു.അതെല്ലാം വൃത്തിയായി ചുമരിൽ കൊളുത്തി വെച്ചിരി ക്കുന്നത് കാണാം .
എനിക്ക് എന്താണെന്ന് മനസ്സിലായില്ല .ദൈവത്തെ സ്തുതിക്കുന്ന വാക്കുകൾ ആണെന്ന് റീനുവിൽ നിന്നും മനസ്സിലാക്കി .ഞാനും റീനുവും സ്കൂളിൽ വെച്ച് എന്തിനോ വഴക്കു കൂടുകയും പിന്നീട് വീണ്ടും കൂട്ടാവുകയും ചെയ്തു.എന്തിനാണ് വഴക്കു കൂടിയെന്ന് ഓർമയിൽ വരുന്നില്ല.റിനു ഞങ്ങളുടെ വീട്ടിൽ ഇടക്ക് വരാറുണ്ട് .അവൻ കഴിക്കാൻ കൊടുക്കുന്ന മധുര പലഹാരം എല്ലാം പുഞ്ചിരിയോടെ നിരസിക്കാറാണ് പതിവ് .അവൻ അമ്മയായ സെലീത്തയെ മമ്മ എന്നാണ് വിളിക്കാറ്.പിന്നീട് ഞാനും ചേട്ടനും ഞങ്ങളുടെ അമ്മയെ മമ്മ എന്ന് വിളിച്ചു തുടങ്ങി .
ഒരു
ദിവസ്സം ഞങ്ങൾ വൈകുന്നേരം സിനിമ കാണുവാൻ റീനുവിന്റെ വീട്ടിൽ പോയി.ഇടവേള സമയത്ത് റീനുവിന്റെ 'അമ്മ സെലീത്ത ടി വി ഓഫ് ചെയ്തു കൊണ്ട് വീടിന് പുറകിൽ പോയി നിന്നു .സമയമായിട്ടും ടി വി ഓൺ ചെയ്യാഞ്ഞതിനാൽ എൻറെ 'അമ്മ എന്നെയും ചേട്ടനെയും ശകാരിച്ചു കൊണ്ട് റീനുവിന്റെ വീട്ടിൽ നിന്നും ഇറങ്ങി ."ഇതെല്ലാം നേടാനും നഷ്ടപ്പെടാനും അധികം നേരം ഒന്നും വേണ്ട എന്ന് 'അമ്മ ഉറക്കെ പറഞ്ഞുകൊണ്ടാണ് മമ്മ ഞങ്ങളെയും കൊണ്ട് റീനുവിന്റെ വീടിന്റെ പടി ഇറങ്ങിയത്.അതിനുശേഷം എനിക്കും ചേട്ടനും റീനുവിന്റെ വീട്ടിലേക്കുള്ള പ്രവേശനത്തിന് എന്നന്നേക്കുമായി മമ്മ തടയിട്ടു .ഞങ്ങൾ അവിടെ നിന്ന് താമസം മാറുന്നത് വരെ റീനുവിന്റെ വീട്ടിലേക്ക് പോയില്ല. അതിൽ സെലിത്തക്കും റിനുവിനും നല്ല വിഷമം ഉണ്ടായിരുന്നു..
ഒരു രാത്രിയിൽ ചേട്ടനും വീടിനു നിൽക്കുമ്പോൾ ,റിനുവും അവൻറെ ബന്ധത്തിലുള്ള ഒരു കുട്ടിയും കൂടി അവരുടെ വീടിന്റെ തിണ്ണയിൽ ഇരുന്ന് കുമിളകൾ ഉണ്ടാക്കി പറപ്പിക്കുന്നത് ഞാൻ കൗതുകത്തോടെ കണ്ടു നിന്നു .അപ്പോൾ അവരുടെ തലയിൽ വിവിധ വർണ്ണങ്ങളിലുള്ള ചായങ്ങൾ തേച്ച തൂവലുകളാൽ നിർമിച്ച തൊപ്പിയും ഉണ്ടായിരുന്നു . എനിക്ക് നല്ല കൊതി തോന്നി .എന്നാണ് അച്ഛൻ പോലത്തെ ഒന്ന് വാങ്ങിനൽകുക എന്ന് ഞാൻ ഓർത്തു പോയി.
ആതിര
സ്കൂളിൽ പോയി തുടങ്ങി .ആതിരക്കു കളിക്കാനായി കുറെ കളിപ്പാട്ടങ്ങൾ വീട്ടുകാർ വാങ്ങി നൽകിയിരുന്നു.എനിക്കും കളിപ്പാട്ടങ്ങൾ വാങ്ങണമെന്ന മോഹം ഉദിച്ചു .ഞാൻ അച്ഛനോട് കാര്യം പറഞ്ഞു.അച്ഛൻ എന്നും വരുമ്പോൾ കളിപ്പാട്ടങ്ങൾ കൊണ്ട് വരും എന്ന് ഞാൻ വിചാരിച്ചു.പ്രതീക്ഷകൾ വെറുതെ ആയി.പിന്നെ ഞാൻ കണ്ട ഒരു വഴി അച്ഛനിൽ നിന്ന് പത്ത് രൂപ വെച്ച് ദിനം പ്രതി വാങ്ങി കാശു കുടുക്കയിൽ ഇട്ടു വെക്കുക എന്നാണ് .. അങ്ങനെ ആവശ്യത്തിനുള്ള പണമാകുമ്പോൾ കളിപ്പാട്ടം വാങ്ങാം എന്ന് ഞാൻ കരുതി.പക്ഷെ കൂട്ടി വെക്കുന്ന പണം വീട്ടിലെ ആവശ്യങ്ങൾക്ക് തന്നെ എടുക്കേണ്ടി വന്നു.എൻ്റെ ആ ആഗ്രഹം അവിടെ അവസാനിച്ചു.
ആതിരയെ
അച്ഛനും അമ്മയ്ക്കും വളരെ ഇഷ്ടം ആയിരുന്നു .ഞാൻ ഒരു ദിവസം പനിച്ചു കിടന്നപ്പോൾ,അമ്മയോടൊപ്പം വന്ന് എന്റെ പനി മാറിയോ എന്ന് ചോദിച്ചത് ഓർമയുണ്ട് .അവൾ ഇത്തിരി പോന്ന പൊടികുഞ്ഞായിരുന്നു .ഞങ്ങളുടെ കൊച്ചനുജത്തി .
പ്യാരി ചേച്ചിയുടെ മക്കളായ നൂണപ്പനും,റിപീഷും ആയിരുന്നു അടുത്ത മറ്റുവീട്ടിലെ കളിക്കൂട്ടുകാർ .നൂണപ്പൻ വളരെ ചെറുതായിരുന്നു .സംസാരിച്ചു തുടങ്ങിയിട്ടില്ലായിരുന്നു.റിപീഷ് നു നാല് വയസ്സായിരിക്കും ഏകദേശം പ്രായം.നൂണപ്പനെ കൊണ്ട് വീട്ടുകാർ കാണാതെ സംസാരിപ്പിക്കുക ആയിരുന്നു ഞങ്ങളുടെ ഒരു വിനോദം .അവൻ്റെ തലമുടിയിൽ പിടിച്ചു വലിച്ചു കഴിഞ്ഞാൽ അവൻ ശബ്ദം ഉണ്ടാക്കുമെന്ന് കരുതി,ഞങ്ങൾ അവന്റെ മുടിയിൽ പിടിച്ചു വലിക്കുമായിരുന്നു . ഞങ്ങൾ അവൻ്റെ മുടിയിൽ പിടിച്ചു വലിക്കുമ്പോൾ അവൻ വേദന കൊണ്ട് വാ തുറക്കുമായിരുന്നു.പക്ഷെ ശബ്ദം ഒന്നും പുറത്തു വന്നിരുന്നില്ല.ഒരിക്കൽ ഓടി കളിക്കുന സമയത്ത് ഞാൻ റിപീഷിന്റെ കാലിൽ പിടിച്ചു വീഴ്ത്തി .അവൻ കരഞ്ഞു കൊണ്ട് വീട്ടിൽ പറയുമോ എന്ന് ഭയപ്പെട്ട ഞാൻ അവന്റെ കരച്ചിൽ എങ്ങനെയോ മാറ്റിയെടുത്തു .
മൂന്നാം ക്ലാസ്സിലെ കൊല്ലപ്പരീക്ഷ കഴിഞ്ഞ അവധിയിൽ എനിക്കും ചേട്ടനും നാലാം ക്ലാസ്സിലെ പാഠങ്ങൾ നേരത്തെ പഠിക്കുന്നതിനു വേണ്ടി ട്യൂഷൻ ഏർപ്പാടാക്കി .ഞങ്ങളുടെ വീടിൻ്റെ മതിലിനോട് ചേർന്നുള്ള വീട്ടിലാണ് ട്യൂഷൻ പോയി തുടങ്ങിയത് .അവിടെയായാണ് കലച്ചേച്ചിയും ,അനിയത്തിമാരായ ലതയും ,ലതികയും പോയിരുന്നത് .അവർ അമ്മയോട് പറഞ്ഞതനുസരിച്ചാണ് ഞങ്ങൾക്ക് അവിടെ ട്യൂഷൻ പോകേണ്ടി വന്നത്.
ആദ്യദിനം
എനിക്കും ചേട്ടനും തണുത്ത നാരങ്ങാ വെള്ളം കിട്ടി .മീന ചേച്ചി ആണ് ഞങ്ങൾക്ക് ട്യൂഷൻ എടുക്കുന്നത്.നാലാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ജാക്ക് ആൻഡ് ജില്ലും ,ഹംപ്റ്റി ഡംപ്റ്റി യും,ഹോട് ക്രോസ്സ് ബണ്ണും എല്ലാം ഞങ്ങൾ വേഗത്തിൽ മനഃപാഠമാക്കി.പിന്നെ ഇംഗ്ലീഷിൽ ഒരാളോട് സുഖമാണോ എന്നു ചോദിക്കാനും സ്ഥലം,വയസ്സ് എന്നിവ ചോദിക്കുന്നതും പഠിപ്പിച്ചു തന്നു.ആദ്യ ദിനങ്ങൾ രസകരമായി പോയെങ്കിലും ,ട്യൂഷൻ സമയത്ത് ഞങ്ങൾ അവിടെ കളിക്കാൻ തുടങ്ങി .ആ വിവരം 'അമ്മ അറിയുകയും എൻ്റെ യും ചേട്ടന്റെയും ട്യൂഷൻ അവിടെ അവസാനിക്കുകയും ചെയ്തു .
ആതിരയ്ക്ക് വീട്ടിൽ വന്ന് ട്യൂഷൻ എടുത്തിരുന്നത് ഞങ്ങളുടെ വീടിൽ നിന്നും കുറച്ചു ദൂരെ താമസിക്കുന്ന ഷീല ചേച്ചി ആയിരുന്നു .ഒരു ദിവസം 'അമ്മ ഷീല ചേച്ചിയുമായി സംസാരിച്ചു .അങ്ങനെ 'അമ്മ എനിക്കും ചേട്ടനും ഷീല ചേച്ചിയെ തന്നെ ട്യൂഷന് ഏർപ്പാടാക്കി .
ഷീല ചേച്ചി നേരത്തെ തന്നെ പാഠഭാഗങ്ങൾ ഞങ്ങൾക്ക് പറഞ്ഞുതരുമായിരുന്നു .അതിനാൽ ക്ലാസ്സിൽ എനിക്ക് നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു .എന്റെ ചേട്ടന് ഷീല ചേച്ചിയെ നല്ല ഭയം ആയിരുന്നു.ട്യൂഷൻ സമയത്തും ചേട്ടൻറെ മനസ്സിൽ കളിക്കുവാൻ പുറത്തുപോകണം എന്ന് തന്നെ ആയിരുന്നു .ഏതെങ്കിലും ചോദ്യങ്ങൾക്ക് ചേട്ടന് ഉത്തരം നൽകാൻ കഴിയാതെ വരുമ്പോൾ ഷീല ചേച്ചി ചേട്ടന്റെ ചെവി പിടിച് തിരിക്കുമായിരുന്നു .ഞാൻ അപ്പോൾ ഒന്നുമറിയാത്ത പോലെ ഇരിക്കുമായിരുന്നു .
ഞങ്ങൾ സ്കൂൾ എല്ലാം കഴിഞ്ഞു വന്നിട്ട് വീടിനു പുറത്തു കളിക്കുമ്പോൾ വഴിയിലേക്ക് ഇടക്ക് ഇടക്ക് നോക്കി കൊണ്ടിരിക്കും,വളവിൽ ഷീല ചേച്ചിയുടെ രുപം കാണുന്നുണ്ടോ എന്ന് .എന്നെങ്കിലും ഷീല ചേച്ചി വരാതിരുന്നാൽ
ആ ദിനം രക്ഷപെട്ടല്ലോ എന്നോർത്ത് ചേട്ടൻ തുള്ളിച്ചാടാറുണ്ട് .
നാലാം ക്ലാസ്സിൽ എന്നെയും ചേട്ടനെയും കാട്ടുങ്ങച്ചിറയിലുള്ള ലിസ്സ്യു കോൺവെന്റ് ൽ ആയിരുന്നു ചേർത്തത് .സിസ്റ്റർ മാർ നടത്തുന്ന സ്ഥാപനം ആയതിനാൽ നല്ല അച്ചടക്കത്തിലാണ് ഞങ്ങൾ പഠിച്ചത്. എൻ്റെ ക്ലാസ് ടീച്ചർ മേഴ്സി ടീച്ചർ ആയിരുന്നു .ഞാനും ചേട്ടനും ഒരേ ക്ലാസ്സിൽ തന്നെ ആയിരുന്നു വീണ്ടും.അന്ന് ക്ലാസ്സിൽ ഒന്നാമനായത് ഡോംസ് ജോസ് ആയിരുന്നു.സൗരയൂഥത്തെ പറ്റിയും,ഭൂമിയെ പറ്റിയും ,ഗ്രഹങ്ങളെ പറ്റിയും ഡോംസിനു നല്ല അറിവ് ഉണ്ടായിരുന്നു.ഞാൻ അതെല്ലാം മനസ്സിലാക്കുവാൻ ഒരുപാട് സമയം എടുത്തു .
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി അച്ഛൻ ഞങ്ങളെ തൃശ്ശൂരിൽ കൊണ്ടുപോയത് .നഗരത്തിലെ തിരക്ക് കണ്ടപ്പോൾ എനിക്ക് അസ്വസ്ഥത തോന്നി .അച്ഛന്റെ കയ്യിൽ പണം കുറവായതിനാൽ ഞങ്ങളെ റോഡരുകിൽ നിർത്തിയ ശേഷം അച്ഛൻ അടുത്ത് കണ്ട ഒരു ഹോട്ടലിൽ കയറി വിലയെല്ലാം ചോദിച്ചതിന് ശേഷം മാത്രമാണ് കഴിക്കാൻ കയറിയത് .മസാല ദോശയാണ് ഞാൻ അന്ന് കഴിച്ചത് .നല്ല സ്വാദായിരുന്നു .ആദ്യമായാണ് നാവിലെ രസമുകുളങ്ങൾ ആ രുചി അറിയുന്നത് .പിന്നീട് അച്ഛൻ ഞങ്ങൾക്ക് കഥാ പുസ്തകങ്ങൾ വാങ്ങി തന്നു ."മലർവാടി"യും ,"പിശുക്കനാശാൻ" എന്ന് പേരുള്ള ഒരു ചിത്ര കഥയും ആയിരുന്നു അവ.
പിന്നീട് ഞങ്ങൾ രാഗം തിയ്യറ്ററിൽ "ആകാശദൂത് " എന്ന സിനിമ കാണാൻ കയറി.സിബി മലയിൽ സംവിധാനം ചെയ്ത ആ സിനിമ കാണാൻ നല്ല തിരക്ക് ഉണ്ടായിരുന്നു.മൂന്നുടിക്കറ്റു മാത്രമേ അച്ഛന് കിട്ടിയുള്ളൂ .മടിച്ചു കൊണ്ട് ഞാനും ചേട്ടനും അമ്മയും പടം കാണാൻ കയറി . ആ സിനിമ കണ്ട് ഞങ്ങൾ എല്ലാവരും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തീയേറ്ററിൽ നിന്ന് ഇറങ്ങി .അച്ഛൻ ഞങ്ങളെ കാത്ത് താഴെ നിൽപ്പുണ്ടായിരുന്നു .അച്ഛന് വേറെ ഒരു ടിക്കറ്റ് ആരോ നൽകിയെന്നും അച്ഛനും പടം കണ്ടെന്നും ഞങ്ങളോട് പറഞ്ഞു .അച്ഛന്റെയും കണ്ണുകൾ കലങ്ങിയിരുന്നു.
സ്കൂൾ ദിനങ്ങൾ ഇപ്പോഴും
ഉണ്ട്.ഒരു ദിവസ്സം ഹോം വർക്ക് ചെയ്യാതെ
വന്നവരെയെല്ലാം കണക്കു പഠിപ്പിക്കുന്ന ടീച്ചർ എഴുന്നേൽപ്പിച്ചു നിർത്തി ചൂരൽ കൊണ്ട് അടിക്കുവാൻ തുടങ്ങി .അടി കിട്ടുമ്പോഴുണ്ടാകുന്നവേദന
ആളോ,അതോർത്തപ്പോഴുള്ള ഭയം കാരണം ഞാനും ചേട്ടനും എഴുന്നേറ്റില്ല .ടീച്ചർ അത് കണ്ടു പിടിച്ചു.ഞങ്ങളെ
ക്ലാസ്സിന് പുറത്ത് വരാന്തയിൽ
നിർത്തി .ടീച്ചറോട് ആദ്യമായ് കള്ളം
പറഞ്ഞിരിക്കുന്നു എന്ന കുറ്റബോധം മനസ്സിൽ നിറഞ്ഞു .
നാലാം ക്ലാസ് കഴിഞ്ഞപ്പോൾ
ഡോംസും ,റീനുവും സെന്റ് മേരീസ് സ്കൂളിലേക്ക് ട്രാൻസ്ഫർ വാങ്ങി പോയി.അഞ്ചാം ക്ലാസ്സിൽ ആയപ്പോൾ
ഷീല ചേച്ചിയുടെ ട്യൂഷൻ 'അമ്മ ഏർപ്പാടാക്കിയതിനാൽ ക്ലാസ്സിൽ ഞാൻ ഒന്നാമനായി.അദ്ധ്യാപികർ
ക്കെല്ലാം എന്നെ പ്രത്യേകം പരിഗണന ആയി .ക്ലാസ് പരീക്ഷ നടത്തുമ്പോൾ എൻ്റെ സ്ഥാനം
ചിലപ്പോൾ അധ്യാപകരുടെ മേശക്കു അരികിൽ ആയിരിക്കും.ഇതു മറ്റു കുട്ടികളിൽ പലരിലും എന്നോട്
അസൂയ ഉളവാക്കുകയും അതോടൊപ്പം ശത്രുതാ മനോഭാവം
സൃഷ്ടിക്കുകയും ചെയ്തു.
ആദ്യപാദ പരീക്ഷ
ഫലം വന്നപ്പോൾ ഞാൻ ഒന്നാമനായി.ഒരു ദിവസ്സം
അസംബ്ലിയിൽ വെച്ച് ഞങ്ങളുടെ പ്രിൻസിപ്പൽ ആയ സിസ്റ്റർ ദവോത്ത എന്റെ പേര് മൈക്കിലൂടെ
വിളിച്ചു പറഞ്ഞു .ഞാൻ വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും സ്റ്റേജിലോട്ട് കയറി ചെന്നു .സിസ്റ്റർ മെഡൽ അണിയിച്ചു .ചുവന്ന റിബ്ബണും
അതിൽ ഒരു സുവർണ്ണ മുദ്രയും ഉണ്ടായിരുന്നു.അത് എന്റെ ഷർട്ട് പൊപോക്കറ്റിനു അൽപ്പം മുകളിൽ ആയി ധരിച്ചു .
വൈകീട്ട് സ്കൂൾ
കഴിഞ്ഞു വീട്ടിലേക്കു മെഡലുമായി ഞാൻ ഓടി ചെന്നു .മമ്മക്കു വളരെയധികം സന്തോഷമായി .മെഡൽ
ഷീല ചേച്ചിയെ കാണിച്ചു കൊടുത്തു .ചേച്ചിക്കും സന്തോഷമായി.രാത്രിയിൽ വൈകി അച്ഛൻ വന്നപ്പോൾ
കാര്യം അറിഞ്ഞ നേരം സന്തോഷിച്ചു കാണണം ..ഞാൻ ഉറക്കത്തിൽ ആയിരുന്നു .രണ്ടോ മൂന്നോ ആഴ്ച ഞാൻ ആ മെഡൽ ധരിച്ച് സ്കൂളിൽ ഗമ യോടെ ചുറ്റി നടന്നു.
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാനും കൂട്ടുകാരും ചേർന്ന് ക്ലാസ്സിന്റെ മുറ്റത്തായി മഞ്ഞപ്പൂക്കൾ ഉണ്ടാകുന്ന ഒരു മരത്തിൻറെ തൈ നട്ടു .ദിനവും ഞങ്ങൾ ഊണ് കഴിഞ്ഞതിനു ശേഷം ആ ചെടിക്കു വെള്ളം ഒഴിച്ച് കൊടുക്കാറുണ്ടായിരുന്നു .പതിയെ പതിയെ ആ ചെടിയിൽ ചില്ലകൾ ഉണ്ടാവുകയും അതിൽ പുഷ്പങ്ങൾ പൂക്കുകയും ചെയ്തു .ആ പുഷ്പങ്ങൾ കാവടി പോലെ ഉയർന്ന് നിൽക്കുന്നവ ആയിരുന്നു.മനസ്സിൽ വളരെയധികം സന്തോഷം തോന്നി .
കോൺവെന്റിനുള്ളിൽ കുറച്ചു ദൂരെയായി പന്നിക്കുഞ്ഞുങ്ങളെ കൂട്ടിലിട്ടു വളർത്തിയിരുന്നു .ഞങ്ങളുടെ ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇടവേളയിൽ കൂട്ടുകാരുടെ കൂടെ ഞാനും അവയെ കുറച്ചു മാറി നിന്ന് കൗതുകത്തോടെ വീക്ഷിക്കുമായിരുന്നു .
സ്കൂളിൽ പഠിക്കുന്ന ഞങ്ങളുടെ പ്രധാന വിനോദം നെയിം സ്ലിപ്പുകൾ ശേഖരിക്കുക എന്നതായിരുന്നു .അതിനു വേണ്ടി കഥാപുസ്തകങ്ങൾ ആയ ബാലരമയും ബാലമംഗളവും ഞങ്ങൾക്കു ഇടക്ക് അച്ഛൻ വാങ്ങിച്ചു തരുമായിരുന്നു .ഒരു പാട് തവണ പറഞ്ഞാൽ മാത്രമേ എനിക്കും ചേട്ടനും കഥാപുസ്തകങ്ങൾ അച്ഛൻ വാങ്ങി നൽകാറുള്ളൂ .
കിട്ടുന്ന നെയിം സ്ലിപ്പുകൾ എല്ലാം ഞാൻ ഭദ്രമായി അച്ഛൻ പണ്ട് അമ്മക്ക് വാങ്ങി നൽകിയ ചെറിയ ഒരു പെട്ടിയിൽ ഭദ്രമായി എടുത്തു വെച്ചു .ആ പെട്ടിയിൽ ആയിരുന്നു ഞാൻ എന്റേതായ സാധനങ്ങൾ എല്ലാം സൂക്ഷിച്ചു വെച്ചിരുന്നത് .നെയിം സ്ലിപ്പുകൾ എല്ലാം ഉപയോഗിക്കാതെ എല്ലാം അത് പോലെ തന്ന എടുത്തു വെച്ചു .ഇടക്ക് അതെല്ലാം എടുത്തു നോക്കും അത്ര മാത്രം.അത് പുസ്തകത്തിൽ ഒട്ടിക്കാൻ ഉള്ള ആഗ്രഹം ഉണ്ടായിരുന്നില്ല .അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു അവ.
ഒരു ദിവസ്സം എൻ്റെ ക്ലാസ്സിൽ പഠിക്കുന്ന നിയാസും അവൻ്റെ സഹോദരനും കൂടി ഒരു ദിവസം ആ വഴി പോയപ്പോൾ ഞങ്ങളുടെ വീട്ടിൽ കയറി.അവന്റെ അച്ഛൻ പോലീസിൽ ആയിരുന്നു .അവനു വായിക്കാനായി കഥാപുസ്തകങ്ങൾ ചോദിച്ചപ്പോൾ വീട്ടിലേക്കു കൊണ്ട് പോകുന്നതിനായി ഞാൻ എന്റെ പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ച എല്ലാ പുസ്തകങ്ങളും അവനു കൊടുത്തു .അവധി കഴിഞ്ഞു സ്കൂളിൽ എത്തിയപ്പോൾ അവനോടു ഞാൻ പുസ്തകങ്ങൾ തിരികെ ചോദിച്ചു .അപ്പോൾ അവൻ എന്നോട് തർക്കിക്കാൻ ആണ് വന്നത്.ചോദിച്ചപ്പോൾ എല്ലാം അവൻ ഒഴിനു മാറി .ചതി പറ്റിയെന്നു മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.അതിനു ശേഷം ഞാൻ ആർക്കും പുസ്തകങ്ങൾ വായിക്കാൻ കൊടുത്തിട്ടില്ല.
ഞങ്ങളുടെ വീട്ടുടമസ്ഥൻറെ സഹോദരിയുടെ മകൾ ആയിരുന്നു ഹസീന .ഞാനും ഹസീനയും ഒരേ ക്ലാസ്സിൽ ആയിരുന്നു പഠിച്ചിരുന്നത്.ഇടക്ക് അവൾ അവളുടെ ബന്ധത്തിൽ പെട്ട മറ്റു സഹോദരങ്ങളുമായി ഞങ്ങളുടെ വീട്ടിലേക്കു വരാറുണ്ട് .അവൾ കാണാൻ നല്ല സുന്ദരി ആയിരുന്നു.എപ്പോഴും ചിരിച്ച മുഖത്തോട് കൂടെ ആണ് അവളെ കാണാൻ കഴിയുക .മാമനും ചേട്ടനും ഹസീനയുടെ പേരും പറഞ്ഞു എന്നെ കളിയാക്കാറുണ്ടായിരുന്നു .
ഹസീന വീട്ടിലേക്കു വരുമ്പോൾ ഞങ്ങൾക്ക് അവരുടെ പറമ്പിൽ നിന്നും പെറുക്കിയ ഞാവൽ പഴങ്ങൾ കൊണ്ട് വരാറുണ്ട് .ഞാനും ചേട്ടനും അൽപ്പം ലജ്ജയോടെ അത് വാങ്ങി കഴിക്കാറുണ്ട് .ഒരിക്കൽ അവൾ വന്നപ്പോൾ അവളുടെ കണ്ണുകൾ ചുവന്നു വെള്ളം നിറഞ്ഞിരിക്കുന്നതായി കാണപ്പെട്ടു .അവൾക്കു കണ്ണി ക്കേട് പിടിപെട്ടെന്ന് അപ്പോഴാണ് അറിയാൻ കഴിഞ്ഞത് .ഹസീന പഠിത്തത്തിൽ അത്ര മിടുക്കി ആയിരുന്നില്ല.ക്ലാസ്സിൽ ചോദ്യം ചോദ്യം ചോദിചത്തിന് ശേഷം ഉത്തരം അറിയാതെ ടീച്ചേരിൽ നിന്നും അടി വാങ്ങ്യമ്പോൾ ഉള്ള അവളുടെ മുഖത്തെ ഭാവ വ്യത്യാസങ്ങൾ പറഞ്ഞു ചിരിക്കുക എന്റെയും ചേട്ടന്റെയും വിനോദമായി .